ജർമ്മനിയിൽ ഒരു വേനൽക്കാലത്ത് – 2
വേനലിന്റെ വിലാസങ്ങൾ
കാത്തുകാത്തിരുന്ന് വന്നെത്തിയ ജർമ്മനിയിലെ വേനലിന് ക്രൂരഭാവങ്ങളൊന്നുമില്ല
നമുക്ക് വേനൽ വരൾച്ചയുടെയും പൊതുവെ ഊഷരതയുടെയും കാലമാണ്. എല്ലാം വരണ്ടുണങ്ങുന്ന കാലം. എന്റെ കുട്ടിക്കാലത്ത് ആ വരൾച്ച ശരിക്കും അനുഭവിച്ചിട്ടുള്ളത് ഓർമ്മ വരുന്നു. ഞങ്ങളുടെ ചേർത്തലയിൽ, വേനലിന്റെ മകരം, കുംഭം, മീനം മാസങ്ങളിൽ ചെറിയൊരു പച്ചപ്പ് നിലനിൽക്കണമെങ്കിൽ
എല്ലാറ്റിനും, തെങ്ങുകൾക്കുൾപ്പെടെ, നനച്ചു കൊടുത്തേ പറ്റൂ. ചെറുപ്പ കാലത്ത് എല്ലാ പുലർച്ചയിലും കുളങ്ങളിൽനിന്ന്
ഇരുകൈകളിലും കുടങ്ങളിൽ വെള്ളം നിറച്ച് തെങ്ങു കൾക്ക് നനയ്ക്കാറുണ്ടായിരുന്നത്
ഓർമ്മ വരുന്നു. പിന്നീട് അത് മോട്ടോർ പമ്പുകൾ ഏറ്റെടുത്തു.നനച്ചാൽത്തന്നെയും ചെടികളും മറ്റും കൊടുംവേനലിൽ
വരണ്ടുണങ്ങും. ഇപ്പോൾ പഴയമട്ടിൽ നനയ്ക്കുന്ന വരാരെങ്കിലുമുണ്ടോ
എന്നറിയില്ല.
ഏതാ യാലും ഇത്തവണത്തെ കൊടിയ വരൾച്ചയെ
അതിജീവിക്കാൻ നാട് ഏറെ ബദ്ധപ്പെട്ടു.
. ജർമ്മനിയിലെ ഈ വേനലിൽ ചില ദിവസങ്ങളീൽ നല്ല വെയിൽ
കിട്ടാറുണ്ട്. അത് ആഹ്ലാദത്തിന്റെ അവസരമാണ്. ആ വെയിൽ പലരും സൂര്യസ്നാന(sun bath)ത്തിന് ഉപ യോഗിക്കുന്നു. കഴിഞ്ഞ ദിവസം ഞങ്ങൾ ഇസാർ നദിക്കരയിൽ എത്തിയത് നട്ടുച്ചയ്ക്കാണ്. ഒരു മണി സമയം, നദിക്കകത്തെ മണൽപ്പരപ്പിൽ അന്നേരം പൊള്ളുന്ന വെയിലെന്ന് പറയാം; പക്ഷേ നദിയിലെ വെള്ളത്തിലിറങ്ങിയാൽ കൊടുംതണുപ്പ്. സൂര്യസ്നാനത്തി നെത്തിയ നൂറ് കണക്കിന് ആളുകൾ അപ്പോൾ
അവിടെയുണ്ട്. അവരെല്ലാംതന്നെ നദീതീര മണൽപ്പരപ്പിൽ മലർന്നും
കമിഴ്ന്നും കിടക്കുകയാണ്. എല്ലാവരും തന്നെ
അല്പമാത്രവസ്ത്രർ; പൂർണനഗ്നരും
കുറവല്ല. അതെല്ലാം ഈ സംസ്ക്കാരവിശേഷതയിലെ സ്വകാര്യതകൾ, ആൾക്കൂട്ടത്തിന്നുള്ളിലെ തുറന്ന സ്വകാര്യത. സ്വകാര്യതയെക്കുറിച്ച് ഇവിടെ ഏറെപ്പറയാ നുണ്ട്, അത് പിന്നീടാകാം. തങ്ങളുടെ സ്വകാര്യതയെ അവർ വെയിലിന്റെ ചൂടും നദിയുടെ കുളിരും ചേർത്ത് ശരിക്കും
ആഘോഷിക്കുന്നു. ചിലരൊക്കെ അതിന്നിടയ്ക്ക് പിക്നിക്ക് മട്ടിൽ വയ്പ്പും
കുടിയുമൊക്കെ നടത്തുന്നുണ്ട്. അവിടവിടെയായി
പുകയുയരുന്നത് കണ്ടാണ് ആദ്യം ശ്രദ്ധിച്ചത്.
ഈ വേനലാഘോഷങ്ങളിൽ പങ്കെടുക്കാൻ വളരെയേറെ നായ്ക്കളും എത്തിയിട്ടു ണ്ടെന്നതാണ്
മറ്റൊരു കാര്യം. തെരുവ്
നായ്ക്കളല്ല, പലരുടെയും ഓമന വളർത്തുനായ്ക്കൾ. അവിടെയെത്തുന്ന നല്ലൊരു വിഭാഗം ആൾക്കാരോടൊപ്പവും അവരുടെ
നായ്ക്കളുണ്ട്.
അതി ന്നിടെ അങ്ങനെ ഞാൻ ചെറിയൊരപകടസാധ്യതയിലെത്തുകയും ചെയ്തു.നദിക്കരയിൽ വച്ച് ചെറുമകളായ അഞ്ച് വയസ്സുകാരി തുമ്പിയുടെ
നിർബന്ധപ്രകാരമാണ് അവളോടൊപ്പം അല്പദൂരം ഓടിയത്. അത് കണ്ട് നായ്ക്കളിലൊന്ന് ഞങ്ങളെ പിന്തുടർന്നത് അറിഞ്ഞില്ല. ഏതായലും എന്നെ വന്ന് പിടികൂടുന്നതിനുമുമ്പ് ഉടമസ്ഥൻ അതിനെ
തിരിച്ച് വിളിച്ചുകൊണ്ടു പോയി. അല്ലെങ്കിൽ ജർമ്മൻപട്ടിയുടെ
കടി കൊണ്ടെന്ന് വരുമായിരുന്നു. പ്രൈമറി
സ്ക്കൂളിൽ വച്ച് ഒരു നായ എന്റെ ഒരു വർഷം കളഞ്ഞതാണ്!
ഇവിടെ പലർക്കും ജീവിതത്തിന്റെയും സഞ്ചാരത്തിന്റെയും അവശ്യഭാഗമാണ് നായ്ക്കൾ.നായ്ക്കളെയും കൊണ്ടാണ് അവർ നടക്കാനിറങ്ങുന്നത്. തങ്ങളോടൊപ്പം നായ്ക്കളെയും ഓടിച്ച് സൈക്കിളിൽ പോകുന്നവരെയും
കാണാം. സൈക്കിളിന്റെ മുൻഭാഗത്ത് പ്രത്യേകം തയാറാക്കിയുറപ്പിച്ച
ബാസ്കറ്റിൽ പട്ടിയെയും ഇരുത്തി ഒരു സുന്ദരി കടയിൽ ഷോപ്പിങ്ങിന് വരുന്നത് കണ്ടു. ബസ്സിലെയും ട്രാമിലെയും ട്രെയിനിലെയും യാത്രയ്ക്കിടയിൽ
നയ്ക്കളുണ്ടാവുന്നത് സധാരണം മാത്രം. മുമ്പ് സൂചിപ്പിച്ചതുപോലെ, (യൂറോപ്പിൽ മഞ്ഞു
കാലത്ത്) ആർക്കും
യാത്രയ്ക്കിടയിൽ ഒരു പട്ടിയെ കൊണ്ടുപോകാം; ഒന്നിലധികമായാൽ ടിക്കറ്റെടുക്കണമെന്നേയുള്ളു. ഒരനുഭവം പറഞ്ഞുകേട്ടു; ഇവിടെ ഒരു
കമ്പനിയിലേക്കുള്ള ഇന്റർവ്യൂ നടക്കുകയായിരുന്നു. ഇന്റർവ്യൂവിന് ഒരു മലയാളി യുവതിയെത്തിയപ്പോൾ സ്ഥാപനമേധാവിയുടെ വളർത്തുനായ അവളുടെ മടിയിലേക്ക് ചാടിക്കയറി. അതോടെ ആ യുവതിയുടെ നിയമനം ഉറപ്പായി! കഴിഞ്ഞ ദിവസം ഞങ്ങൾ ട്രെയിനിൽ പോയപ്പോൾ തൊട്ടുമുന്നിലെ
സീറ്റിൽ രണ്ട് തല കണ്ടു. ഒന്നൊരു
യുവതിയാണ്, മറ്റേത് അവൾ തോളിൽ കിടത്തിയിരിക്കുന്ന നായയും. ശരീരമാകെ ചെമ്പൻ - തവിട്ട് രോമങ്ങൾ നിറഞ്ഞുവളർന്ന നായ. മുഖം മുഴുവനും മറയ്ക്കുന്ന വിധത്തിൽ രോമങ്ങൾ. പിന്നിൽ നിന്നുള്ള കാഴ്ചയിൽ യുവതിയുടെ മുടിക്കെട്ടും രോമങ്ങൾനിറഞ്ഞ നായയുടെ
തലയും തമ്മിൽ ഒട്ടും ഭേദം തോന്നിയില്ല. വിശേഷപ്പെട്ട വളർത്തുനായ്ക്കളിൽ ഇത്രയേറെ ഇനങ്ങളുണ്ടെന്ന് ഇപ്പോൾ വിടെ വന്നതിനുശേഷമാണ് ഞാനറിയുന്നത്!
വേനലിന്റെ കാര്യമാണ് പറഞ്ഞുവന്നത്. നമ്മുടെ നാട്ടിലേതിൽനിന്ന് വ്യത്യസ്ത മായി,പ്രകൃതി വേനലിൽ ഇവിടെ പച്ചവിരിച്ച് ഉലർന്നുനിൽക്കുന്നു. വസന്തം കഴിഞ്ഞാണ് ഇവിടെയെത്തിയ തെങ്കിലും ഈ വേനലിൽ എങ്ങും
കാണാം നിറയെ പൂക്കൾ. വീടുകൾക്ക്
മുന്നിലെല്ലാമുള്ള പൂന്തോട്ടങ്ങളിൽ മാത്രമല്ല, കാട്ടുപൊന്തകൾ പോലും പൂക്കളുടെ ഉദ്യാനം പോലെ വർണശബളവും കാഴ്ചയ്ക്ക്
ഉല്ലാസപ്രദവുമാണ്. ചിലപ്പോൾ
ഉദ്യാനങ്ങളിലെ ക്കാളേറെ പുഷ്പവൈവിധ്യവും ഭംഗിയും പ്രകൃതിയുടെ ഈ കാട്ടുപൊന്തകളിൽ കണ്ടെന്നിരിക്കും. ‘ഉദ്യാനലതയെ വനലത തോല്പിച്ചു’ എന്ന ശാകുന്തളത്തിലെ ദുഷ്ഷന്തവാക്യം എങ്ങനെ അക്ഷരാർഥത്തിൽ അന്വർഥമാകാമെന്നും ഇവിടെ കണ്ടറിഞ്ഞു.
ഇവിടത്തെ പ്രധാന വൃക്ഷസാന്നിധ്യമായ മേപ്പിളുകൾ നിറയെ പൂത്തുലഞ്ഞ് ഉടലാകെ കുണുക്കുകളിട്ട് നിൽക്കുന്നു. ഹരിതം വിരിയിച്ച് നിൽക്കുന്ന ഈ മരങ്ങൾ ശരത്കാലത്ത് ഊതനിറവും ശിശിരത്തിൽ
ചെമ്പിൻനിറവും പുതച്ച് ഋതുഭേദങ്ങളെ യഥാവസരം സ്വീകരിക്കുന്നവയാണ്.ഇവിടത്തെ സംബന്ധിച്ചിടത്തോളം സർവവിജയിയായ
ശൈത്യത്തിനുമുന്നിൽ മാത്രമാണ് അവ അടിയറവ് പറയുന്നത്. ഏതായാലും,
‘പച്ച വിരിച്ചു സമസ്തപദാർഥമെടുത്തുവിലക്കീയവനി’യെന്ന താണ് വേനൽ ഇവിടെ പ്രകൃതിയോട് ചെയ്തതായിക്കാണുന്നത്.
ആളുകളുടെ വേഷത്തിൽ വേനൽ വരുത്തുന്ന വ്യതിയാനങ്ങളെക്കുറിച്ചും സ്വാതന്ത്ര്യബോധ
ത്തെക്കുറിച്ചും മുമ്പ് സൂചിപ്പിച്ചു. അതോടൊപ്പം വേനൽ അവർക്ക് നൽകുന്ന നവോന്മേഷവും അതിലൂടെ കൈവരുന്ന
വ്യവഹാരവൈവിധ്യങ്ങളും കണ്ടറിഞ്ഞേ നമുക്ക് മനസ്സിലാവൂ. അത് ആളുകളെ
അവരുടെ എല്ലാവിധ പ്രവർത്തനസാധ്യതകളിലേക്കും തുറവുകളിലേക്കും പൂർണമായി ആനയിക്കുന്നു. അതോടെ പ്രവർത്തനമേഖലകളെല്ലാം സജീവമാകുന്നു. അതിന്റെ പ്രതിഫലനം കടകമ്പോളങ്ങളിലും കാണാം. റസ്റ്റോറന്റുകളുടെ
കാര്യത്തിലാണ് ഇത് ഏറ്റവും പ്രകടമാകുന്നത്.വഴിയോരങ്ങളിലെ തുറസ്സുകളും കൂടി ചേർന്ന് പ്രവർത്തിക്കുന്നവയാണ് റസ്റ്റോറന്റുകൾ
മിക്കവയും. നല്ല വെയിലുള്ള ദിവസങ്ങളിൽ അവയിലെല്ലാം ആൾക്കാർ നിറഞ്ഞ്
വിഹരിക്കുന്നത് കാണാം.ശൈത്യകാലത്ത് അങ്ങനെയൊന്ന്
സങ്കല്പിക്കുകയേ വേണ്ട. വേനൽക്കാലത്താണെങ്കിലും
ചെറിയൊരു മഴ പെയ്താൽ, തണുത്ത കാറ്റ്
വന്നാൽ കാര്യമാകെ മാറും. റസ്റ്റോറന്റുകൾ
മാത്രമല്ല,വലിയ ഷോപ്പിങ് മാളുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം ഈ
അനുഭവത്തിന് വിധേയമാണ്. ഫ്രാങ്ക്
ഫർട്ടിൽനിന്ന് മലയാളി സുഹൃത്ത് സിറിയക്ക് വിളിക്കുമ്പോഴെല്ലാം എടുത്തുപറയുന്ന
സന്തോഷം ഇപ്പോൾ കിട്ടുന്ന വെയിലിന്റെ കാര്യമാണ്.
പുറത്ത് വേനൽ കത്തിയെരിഞ്ഞെന്നിരുന്നാലും അകങ്ങളിലേക്ക് കടന്നാൽ തണുപ്പ്
തന്നെ. ഇവിടെ കത്തിയെരിയുന്ന വെയിൽ എന്ന് പറയുന്നത് പലപ്പോഴും
ഇരുപത്തിമൂന്ന് ഇരുപത്തിനാല് ഡിഗ്രി ചൂടാണ്, അപ്പോൾ ഏറ്റവും കുറഞ്ഞ താപനില പന്ത്രണ്ടോ പതിന്നാലോ ഡിഗ്രിയായിരിക്കും.സാധാരണഗതിയിൽ നമ്മുടെ ഏറ്റവും തണുത്ത അവസ്ഥയെക്കാൾ താഴെയാണ്
ഇവിടത്തെ വേനലിന്റെ ചൂടെന്ന് സാരം. വളരെ വളരെ ചുരുക്കം ദിവസങ്ങളിൽ അത് മുപ്പത് ഡിഗ്രിക്ക് മുകളിലെത്തിയെന്ന് വരാം. ശൈത്യകാലത്ത് ഏറ്റവും ഉയർന്നത് ആറും ഏറ്റവും കുറഞ്ഞത് മൈനസ് ഇരുപതും ആയെന്നും വരാം; നമുക്ക് സങ്കല്പിക്കാനാവാത്തതാണത്. താപനിലയുടെ ഈ സവിശേഷത നിമിത്തം, നമ്മുടെ വീടുകളിൽ ഇപ്പോൾ അവശ്യവസ്തുവായി മാറിയിട്ടുള്ള
ഫാനുകൾ ഇവിടത്തെ വീടുകൾക് തീരെ അപരിചിതമാണ്. എന്നാൽ നാം ഫാനുകൾക്ക് നൽകുന്നതിനെക്കാൾ അനിവാര്യ മായ സ്ഥാനം റൂം
ഹീറ്ററുകൾക്കുണ്ട്. കുളിമുറിയിലും
കക്കൂസിലുംപോലും അവയ്ക്ക് സ്ഥാനം നൽകിയത് ഈ ശീതോഷ്ണാവസ്ഥയാണ്.
ശൈത്യരാജ്യങ്ങൾക്ക് എല്ലാംകൊണ്ടും ഏറ്റവും ആദരണീയനായ സുഹൃത്ത് വേനൽക്കാലം
തന്നെ.