Friday, December 5, 2014

സുനാമിത്തിരയിൽ - പഴയൊരോർമ്മ, മറീനാ ബീച്ചിൽ നിന്ന്.

                                                                   സുനാമിത്തിരയിൽ 

"പുലിപോല്‍ വരാതൊരു കിളിപോല്‍ വരുമെങ്കില്‍ മരണം" എന്ന് കവിതയില്‍ സ്വപ്നം കണ്ടത് ഡോ. കെ.എന്‍. എഴുത്തച്ഛനാണ്. അദ്ദേഹത്തിന്‍റെ അഭിലാഷം വൈകാതെ തന്നെ മരണം അതേപോലെ സാധിച്ചുകൊടുക്കുകയും ചെയ്തു.
മറീനാ ബീച്ചില്‍ മരണം വന്നെത്തിയത് പുലിയെപ്പോലെയല്ല. മന്ദം മന്ദം അടിവച്ചടിവച്ച് കിലോമീറ്ററുകള്‍ വീതിയുള്ള അതിവിസ്തൃതമായ തീരം കടന്ന് കരയ്ക്കെത്തി തലയടിച്ചുതകര്‍ത്ത് എല്ലാം വാരിക്കൊണ്ടുപോവുകയാണ് ചെയ്തത്.
ലാസ്യഭംഗിയിലാരംഭിച്ച് താണ്ഡവഭീകരതയിലവസാനിച്ച ഒരു രൗദ്രദുരന്തനാടകത്തിലെ കഥാപാത്രമാകേണ്ടി വന്ന അനുഭവം ഒരു ഭീകരസ്വപ്നം പോലെ ഇപ്പോഴും പിന്‍തുടരുന്നു.
2004 ഡിസംബര്‍ 26-ാം തീയതി ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക്, തലേദിവസം നിശ്ചയിച്ചതനുസരിച്ചാണ് ഞങ്ങള്‍ മറീനാ ബീച്ചിലെത്തിയത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന മകളുടെയടുത്ത് ഭാര്യ (സീതമ്മാള്‍) യോടൊപ്പം രണ്ടുദിവസം മുന്നേ ഞാന്‍ തിരുവനന്തപുരത്തുനിന്നെത്തിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മകനും മരുമകളും അന്നുതന്നെ അവിടെയെത്തി. അങ്ങനെ ഞങ്ങളുടെ ക്രിസ്തുമസ് കുടുംബസംഗമം ചെന്നൈയില്‍. മഹാബലിപുരം, ആരോവില്ല, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ പോയി മടങ്ങിവരുന്ന വഴി ചില ഉപ്പളങ്ങളും സന്ദര്‍ശിച്ച് ക്രിസ്തുമസ് ദിനം കഴിഞ്ഞു. വൈകിയെത്തിയതിനാല്‍ ബീച്ചിലേക്കുള്ള യാത്ര രാവിലെയാകാമെന്നുവച്ചു. ചെന്നൈയില്‍ ഉദ്യോഗസ്ഥനായ കുടുംബസുഹൃത്ത് അജയകുമാറെന്ന കുട്ടനും ഭാര്യയും നേരത്തെ പറഞ്ഞതനുസരിച്ച് കുട്ടികളുമായി രാവിലെ ബീച്ചിലെത്തിയിരുന്നു.
സമയം രാവിലെ ഒമ്പതുമണിയെങ്കിലും വെയില്‍ ശക്തമായിരുന്നു. തികച്ചും തെളിഞ്ഞ അന്തരീക്ഷം. കടല്‍ക്കരയിലെ സാധാരണരീതിയില്‍ കവിഞ്ഞ ചെറുകാറ്റു പോലുമില്ല. ഇനി ഒരു മൂന്നു മണിക്കൂര്‍ കൂടി ചെന്നൈയില്‍ ചെലവഴിക്കാമെന്നും അതിനുള്ളില്‍ എന്തുമാകാമെന്നും ഞാന്‍ പറഞ്ഞു. എങ്കില്‍ ടി. നഗറിലേക്കു പോകാമെന്ന് പൊതുതീരുമാനം. ഏതായാലും നമുക്ക് ബീച്ചിലേക്കിറങ്ങിയിട്ടുപോകാം, കുട്ടന്‍ പറഞ്ഞു.
ബീച്ച് റോഡിനരികിലെ പടവുകളിറങ്ങി പതുക്കെ മണല്‍പ്പുറത്തേക്കു നടന്നു. മണല്‍പ്പുറത്തും അതിന്നിടയിലെ ചെറിയ റോഡിലുമെല്ലാം കുട്ടികളും മുതിര്‍ന്നവരും ക്രിക്കറ്റ് കളിക്കുന്നു. എണ്ണമറ്റ സംഘങ്ങള്‍. ഇത്രയും ജനങ്ങളുടെ സഞ്ചാരം വകവയ്ക്കാതെ അതിന്നിടയില്‍ മതിമറന്നു കളിക്കുന്ന അവരോട് തെല്ലൊരീര്‍ഷ്യ തോന്നി. മകനും മകളും മുന്നേ നീങ്ങിയിരുന്നു. അവരുടെ പിന്നിലായി ഞാന്‍. മറ്റുള്ളവര്‍ അതിനും പിന്നാലെ. നിറഞ്ഞ വെയിലുണ്ടെങ്കിലും സൗമ്യമധുരമായ അന്തരീക്ഷം.
കടല്‍ ഇനിയും ഏറെ അകലെയാണ്. ദൂരെ കടലില്‍ എന്തെല്ലാമോ കിടന്നിളകുന്നു. പ്ലാസ്റ്റിക് കസേരകളും മറ്റും കടലില്‍ വന്നതെങ്ങനെയെന്നോര്‍ത്തു. അതാ, തീരത്തിനടുത്തുള്ള തട്ടുകടകള്‍ ഒന്നൊന്നായി മറിയുന്നു. ആള്‍ക്കാര്‍ ഓടുന്നു. څവെള്ളം വരുന്നു ഓടിക്കോچ എന്ന് ചിലര്‍ വിളിച്ചു പറയുന്നു. ബീച്ചില്‍ ഇത്രയേറെ മലയാളികളുണ്ടെന്ന് അപ്പോഴാണറിയുന്നത്.
ഞങ്ങളും ഓടി. എങ്കിലും നമ്മളെത്ര കടല്‍ കണ്ടിരിക്കുന്നു എന്നായിരുന്നു ചിന്ത. അര്‍ത്തുങ്കലും ശംഖുമുഖത്തും കോവളത്തും കോഴിക്കോട്ടും തലശ്ശേരിയിലുമെല്ലാം ജീവിതത്തിന്‍റെ ഭാഗമായി തന്നെയുണ്ട് കടല്‍. തിര കയറിവരും, താനെ ഇറങ്ങിപ്പോകും. അതാണ് കണ്ടിട്ടുള്ളത്. കയറി വരുന്ന കടലിനെയും ഓടുന്ന ആളുകളെയുമെല്ലാം മകന്‍ വീഡിയോയിലെടുത്തു.
എന്നാല്‍ മറീന ബീച്ചില്‍ തിരകളായല്ല കടല്‍ കയറി വന്നത്. വെറുതെ നിസ്സംഗമായി കടല്‍ കരയിലേക്കു യാത്ര ചെയ്യുമ്പോലെ. നിന്നു പെരുകുന്ന വെള്ളം. നിന്നു ചിരിക്കുന്ന പ്രകൃതിയും.
ഓട്ടത്തിനിടയില്‍ മണല്‍പ്പരപ്പില്‍ സീത വീണു. അപ്പോള്‍ വെള്ളം കുറേയേറെ പിന്നിലാണ്. മക്കള്‍ ചെന്നു പിടിച്ചെണീപ്പിക്കുന്നതിനകം അവിടം വെള്ളപ്പരപ്പായി. എന്നിട്ടും ആവുന്നത്ര വേഗത്തില്‍ നടന്നു. കുറച്ചു നീങ്ങിയപ്പോഴേക്ക് ഏതാണ്ട് തോളറ്റം വെള്ളം. അരികിലുള്ള ഒരു തൂണില്‍ പിടിച്ചുകൊണ്ട് അവര്‍ നാലുപേരും പരസ്പരം കെട്ടിപ്പിടിച്ചുനിന്നു.
കുറേക്കൂടി കരയോടടുത്തു മുന്നിലായിരുന്ന എനിക്ക് പിടിവള്ളിയൊന്നും കിട്ടിയില്ല. പരമാവധി ശ്രമിച്ച് കാലുറപ്പിച്ചുനിന്നു. അതിനകം റോഡരികിലെ പടവുകളില്‍ തട്ടിനിറഞ്ഞു കഴിഞ്ഞ വെള്ളം തിരകളായി ശക്തിപ്പെട്ടിരുന്നു. തിരകള്‍ എന്നെയും തള്ളിയിട്ടു. അതുകണ്ട് മകളുടെയും മരുമകളുടെയും നിലയ്ക്കാത്ത നിലവിളി. വെള്ളത്തില്‍ മുങ്ങാതെ ഞാന്‍ ഒരു വിധത്തില്‍ പിടിച്ചു നിന്നു.
നിമിഷങ്ങള്‍ കൊണ്ടാണ് മറീനയിലെ മണല്‍പ്പരപ്പ് പെരുംകടലായിമാറിയത്. അടുത്ത ഏതാനും നിമിഷങ്ങളില്‍ ഞങ്ങളെല്ലാം വെള്ളത്തിനടിയിലാകും. അഞ്ചുപേരടങ്ങുന്ന ഒരു കുടുംബം ഒന്നോടെ. കരയോടു കൂടുതലടുത്തു നിന്നിരുന്ന കുട്ടനെയും കുടുംബത്തെയും കണ്ടില്ല, അവര്‍ രക്ഷപ്പെട്ടിരിക്കും. എന്നാല്‍ മുന്നേതന്നെ കടലിനടുത്തെത്തിയിരുന്ന നൂറുകളോ ആയിരങ്ങളോ ആയ ആളുകള്‍. അവരില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞവരുണ്ടോ എന്നു സംശയം. കടലിനോടു ചേര്‍ന്ന തീരത്ത്തട്ടുകടകള്‍ നടത്തി ജീവിച്ചിരുന്ന നൂറുകണക്കിനാളുകള്‍. അവിടെ ചായയും പൊരികടലയും മുറുക്കും സിഗരറ്റും മുറുക്കാനും മറ്റും വാങ്ങാനിരുന്നവര്‍. കടല്‍ത്തിരകളില്‍ പാദം നനച്ച് ഉല്ലസിച്ചിരുന്നവര്‍. അങ്ങനെ ആയിരങ്ങള്‍. അവര്‍ക്ക് കണക്കില്ല. ആ കണക്ക് ഇനിയൊരിക്കലും ഉണ്ടാകാനും പോകുന്നില്ല.
അങ്ങനെ കണക്കില്‍ പെടാതെ പോകുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളഞ്ചുപേര്‍ കൂടെ. മുകളില്‍ ചിരിച്ചുനില്ക്കുന്നതുമരണമാണ്. എങ്കിലും ധൈര്യം വിടാതെ നിന്നു. കുറേ നേരം. അതെത്രയെന്നറിയില്ല. വെള്ളം തെല്ലൊന്നിറങ്ങി. ആരോ വന്നു കൈപിടിച്ചു. ഒരു വിധത്തില്‍ കരയ്ക്കെത്തി. കുറച്ചുകഴിഞ്ഞ് ആള്‍ക്കാരുടെ സഹായത്താല്‍ സീതയും മക്കളും പടിക്കെട്ടിലെത്തി. തളര്‍ന്നുവീണ സീതയ്ക്കും മരുമകള്‍ക്കും ബോധമുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ.
ഏതാണ്ടൊരു തിരിച്ചറിവായപ്പോള്‍ മനസ്സിലായി, കൈയിലുണ്ടായിരുന്ന പലതും നഷ്ടപ്പെട്ടിരിക്കുന്നു. മകളുടെ കൈയിലുണ്ടായിരുന്ന ബാഗ്. അതാരോ വാങ്ങിയതോര്‍മ്മയുണ്ട്. മൊബൈല്‍ ഫോണും പണവും ബാങ്ക് കാര്‍ഡുമടക്കം വിലപിടിച്ച പലതുമടങ്ങിയ ബാഗ്. അതു വാങ്ങിയ ആളെ കാണാനില്ല. രക്ഷണനാട്യത്തില്‍ നടന്ന കൊള്ള. ഇങ്ങനെ എത്രയെത്ര കൊള്ളകള്‍. മറ്റുള്ളവരുടെ ഫോണുകള്‍ വെള്ളം കയറി നിശ്ചലമായി. പലതും പൊയ്പ്പോയി. ഉടുപ്പിന്‍റെയും പാന്‍റിന്‍റെയും പോക്കറ്റുകള്‍ ചെളിയുടെ സംഭരണകേന്ദ്രങ്ങളായി.
കാല്‍ ഒന്നനങ്ങിനടക്കാവുന്ന നിലയിലെത്താന്‍ കുറെ സമയമെടുത്തു.
എല്ലാം നഷ്ടങ്ങള്‍. എന്നാല്‍ ജീവനാശം വന്നില്ലെന്ന നേട്ടത്തില്‍ നഷ്ടങ്ങള്‍ നിസ്സാരം. കൊച്ചുകുട്ടികളടങ്ങിയ കുട്ടനും കുടുംബവും നേരത്തെ തന്നെ റോഡില്‍ കയറിയിരുന്നു.
ആശ്വാസത്തിന്‍റെ നിശ്വാസം വിടാനൊരുങ്ങുമ്പോഴാണ് ചുറ്റും നിലവിളികള്‍. ആളുകളുടെ നെട്ടോട്ടം. തന്‍റെ കുഞ്ഞിനെക്കാണാനില്ലെന്ന് ഒരമ്മയുടെ മുറവിളി. ഒരു പിഞ്ചുകുഞ്ഞിന്‍റെ ജഡവും പേറി ചിലര്‍ കരയ്ക്കോട്ടോടുന്നു. ഒരു സ്ത്രീയുടെ ജഡം ഏതാനും പേര്‍ പൊക്കിയെടുക്കുന്നു. റോഡരികിലെ മതിലിനുമുകളിലേക്ക് പിന്‍ഭാഗമുയര്‍ത്തിക്കയറിയിരിക്കുന്ന കൊറോളാകാര്‍. റോഡിനുമപ്പുറത്തു കിടന്ന കാറിന്‍റെ മുകളില്‍ കയറി സ്വസ്ഥമായിരിക്കുന്ന വള്ളം. ഇതിനകം കടലിലൊടുങ്ങിയ ജീവിതങ്ങള്‍, ജീവിതസര്‍വസ്വങ്ങള്‍ എത്രയെത്ര!
അതിന്നിടയില്‍ നഷ്ടപ്പെടാതെ കിട്ടിയ ജീവനെയും ജീവിതത്തെയും കുറിച്ച് അഭിമാനിക്കുന്നതില്‍ എന്തുകാര്യം. ഇത് ഞങ്ങള്‍ നിന്ന, മദിരാശി സര്‍വകലാശാലയ്ക്കു തൊട്ടുള്ള ആ ഒരു ഭാഗത്തെ കഥ. മറീനക്കടല്‍പ്പുറത്ത് നോക്കി നില്ക്കെ പെരുകിയ വെള്ളം പോലെയാണ് പിന്നീട് നഷ്ടങ്ങളുടെ കണക്ക് പെരുകിയത്. നൂറുകളിലും ആയിരങ്ങളിലും നിന്ന് ലക്ഷത്തിനും മുകളിലേക്ക് ജീവിതനഷ്ടങ്ങളുടെ സംഖ്യ പെരുകുന്നു. എന്നിട്ടും മതിയാകാതെ, സുനാമി ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്നെന്ന ഭീഷണി.
പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തിയ പ്രകൃത്യാരാധകര്‍ക്ക് പ്രകൃതി തന്നെ അന്തകനാകുക. ദൈവാനുഗ്രഹം തേടിയെത്തിയവര്‍ ആരാധനാലയങ്ങളില്‍ തന്നെ കൂട്ടമായി മരിച്ചൊടുങ്ങുക. ദേവാലയങ്ങള്‍ തന്നെ ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമാവുക. സര്‍വശക്തനായ ദൈവം തന്നെത്തന്നെ രക്ഷിക്കാന്‍ ശക്തിയില്ലാത്തവനാവുക.
ഈ പ്രകൃതിക്ഷോഭത്തിന് ശാസ്ത്രീയമായ വിശദീകരണങ്ങളും കാരണങ്ങളുടെ വിശകലനവുമൊക്കെയുണ്ടാകാം. എന്നാല്‍ യുഗങ്ങളിലൂടെ സര്‍വശക്തനായി വളര്‍ന്ന മനുഷ്യന്‍ ആ വളര്‍ച്ച തന്‍റെ വംശത്തിന്‍റെ രക്ഷയ്ക്കും സ്വാസ്ഥ്യത്തിനുമുതകും വിധം വിനിയോഗിക്കാന്‍ തയാറാകാത്തതാണ് ഒരു ഭൂഖണ്ഡത്തെയാകെ ഗ്രസിച്ച നാശനഷ്ടങ്ങളെ പെരുപ്പിച്ച മുഖ്യകാരണം. സുനാമിയെ സംബന്ധിച്ച മുന്നറിവ് അമേരിക്കയുടെ ശാസ്ത്രഗവേഷകര്‍ക്ക് കാലേക്കൂട്ടി ലഭിച്ചിരുന്നതായി അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു കാല്‍മണിക്കൂറിന്‍റെ മുന്‍കരുതലുണ്ടെങ്കില്‍ ഒന്നോടെയൊഴിവാക്കാവുന്നതായിരുന്നു മറീനാ ബീച്ചിലെ നാശനഷ്ടങ്ങള്‍. അവിടെ നിന്ന് ആള്‍ക്കാരെയും വസ്തുവകകളെയും പൂര്‍ണമായും പെട്ടെന്നു മാറ്റാവുന്നതേയുള്ളു. പക്ഷേ സംഭവം നടന്നുകഴിഞ്ഞിട്ടുപോലും അവിടെ തിരിഞ്ഞുനോക്കാനാരുമുണ്ടായില്ല. ഏതാണ്ടിതുതന്നെയായിരുന്നു മറ്റ് സ്ഥലങ്ങളിലെയും സ്ഥിതി. ഇപ്പോള്‍ ലക്ഷത്തിലുമധികം കടക്കുന്നതിലെ ഓരോ മരണവും. ശാസ്ത്രഗവേഷകരെയും ഭരണാധികാരികളെയും നോക്കി പല്ലിളിക്കുകയാണ്. ഈ മരണങ്ങള്‍ക്കിടയില്‍ നിന്ന് ജീവനും കൊണ്ടെത്തിയ എന്നെയും.

Wednesday, November 12, 2014

നമ്മുടെ ചലച്ചിത്രമേളകൾ.

ഇംഗ്ലീഷ് അറിയുന്നവർ മാത്രം കണ്ടാൽ മതി കേരളത്തിലെ ചലച്ചിത്രമേളയെന്ന തീരുമാനം ധാർഷ്ട്യത്തിന്റെയും വിവരക്കേടിന്റെയും സാംസ്ക്കാരികാടിമത്തത്തിന്റെയും പാരമ്യം കുറിക്കുന്നു. നമ്മുടെ സാംസ്ക്കാരികരംഗങ്ങളെ നിയന്ത്രിക്കുന്നവർക്ക് ലക്ഷ്യബോധമോ കാര്യബോധം പോലുമോ ഇല്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്.
മലയാള സിനിമയ്ക്ക് മലയാളം പേരുകള്‍ നിര്‍ബന്ധമാക്കണമെന്നും മലയാളം പേരുകളില്ലാത്ത ചിത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കേണ്ടതില്ലെന്നുമുള്ള നിർദ്ദേശങ്ങൾ മുമ്പുണ്ടായി. അത് മറ്റൊരസംബന്ധം. ഇംഗ്ലീഷ് പേരുകൾക്കും ഇംഗ്ലീഷ് രീതികൾക്കും പിന്നാലെ അന്ധമായി പായുന്നതിന്റെ മറുവശം മാത്രമാണത്. ആയിടെ ഞാൻ സൂചിപ്പിച്ചിരുന്നതുപോലെ, അവയ്ക്ക് സബ്സിഡി തടയുകയല്ല, മലയാളത്തനിമയുള്ള പേരുകൾക്കും സംസ്ക്കാരപോഷകമായ സിനിമകൾക്കും പ്രോത്സാഹനം നൽകുന്ന നടപടിയാണ് ഉണ്ടാവേണ്ടത്.
സിനിമയെ സ്നേഹിക്കുകയും അതാസ്വദിക്കുകയും ചെയ്യുന്നവർക്കെല്ലാം പ്രവേശനം സാധ്യമാവുന്നതാവണം നമ്മുടെ ചലച്ചിത്രമേളകൾ.

അന്ധവിശ്വാസങ്ങൾ വിചാരണ ചെയ്യപ്പെടണം

‘കൊല്ലൂരിലും കൊടുങ്ങല്ലൂരിലും കുമാരനല്ലൂരിലും വാഴും’ ഉഗ്രമൂർത്തിയായ ജനനിയുടെ കുമാരനല്ലൂരിലെ ക്ഷേത്രത്തിന് തീ പിടിച്ചതായാണ് കേരളപ്പിറവിദിനത്തിലെ പുലർവാർത്ത. സർവരക്ഷകരായി വാഴ്ത്തപ്പെടുന്ന ദൈവങ്ങൾ സ്വന്തം ഇരിപ്പിടം പോലും സംരക്ഷിക്കാനാവതെ കത്തിയെരിയുന്നതും വെള്ളത്തിൽ മുങ്ങിത്താഴുന്നതുമായുള്ള വാർത്തകൾ പുത്തരിയല്ല. എന്നാൽ ഈ സന്ദർഭങ്ങളിൽപ്പോലും ഭക്തന്മാരെന്നുമാത്രമല്ല, പുരോഗമന സ്വഭാവം പ്രതീക്ഷിക്കുന്ന പ്രവർത്തകരും മാധ്യമങ്ങളും പോലും വിവേകം വിട്ട് മൌനം പാലിക്കുന്നു. മതത്തെയോ ആചാരങ്ങളെയോ കുത്തിനോവിക്കാൻ പാടില്ല. എന്നൽ അവയുടെ അയുക്തികനിലപാടുകളെ അവസരം കിട്ടുമ്പോൾ വിമർശിക്കുകതന്നെ വേണം. ഈ നിലപാടാണ് പതിറ്റാണ്ടുകൾ മുമ്പുവരെ നാം സ്വീകരിച്ചിരുന്നത്. പക്ഷേ പിന്നീട് അത് കൈവെടിഞ്ഞു. അനാചാരങ്ങളുടെയും ആഭിചാരങ്ങളുടെയും തിരിച്ചുവരവിനും ആധിപത്യത്തിനും ഇത് ഏറെ വഴിവച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങൾ അവസരം കിട്ടുമ്പോൾ വിചാരണ ചെയ്യപ്പെടുക തന്നെ വേണം.

ചുംബനം

ചുംബനവും ആശ്ലേഷവുമെല്ലാം മനുഷ്യബന്ധദാർഢ്യത്തിന്റെ ആവിഷ്ക്കാരപ്രകാരങ്ങളാണ്. മനസ്സും മനസ്സും തമ്മിൽ, വ്യക്തിയും വ്യക്തിയും തമ്മിൽ, സമൂഹവും സമൂഹവും തമ്മിൽ ഒന്നുചേരാൻ കഴിയുന്ന ഇടങ്ങൾക്ക് പ്രാമുഖ്യം നൽകേണ്ട അവസരമാണിത്. സങ്കുചിതതയുടെയും വിദ്വേഷത്തി ന്റെയും ഉപാസനാശക്തികളെ ആട്ടിയൊഴിക്കേണ്ടതുമുണ്ട്. പൊതു സ്ഥലത്തു് വെച്ചു് സുഹൃത്തുക്കള്‍ തമ്മിലും ബന്ധുക്കള്‍ തമ്മിലും വിവാഹ പങ്കാളികള്‍ തമ്മിലും ഉമ്മ വെയ്ക്കുന്നതും പരസ്പരം ആലിംഗനം ചെയ്യുന്നതുമെല്ലാം വ്യക്തിബന്ധങ്ങളെയും സാമൂഹികബന്ധങ്ങളെയും കൂടുതൽ ദൃഢപ്പെടുത്തുന്നതാണ്. അതിനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. എന്നാൽ അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് ഇന്ന് യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നമെന്ന് വരുന്നില്ല. കോഴിക്കോട്സംഭവം ഇങ്ങനെയൊരു കൂട്ടായ്മ്മയെ ഏറെ പ്രസക്തമാക്കുന്നുണ്ട്. കൂടുതൽ ഗൌരവമേറിയ പ്രശ്നങ്ങളെ മുൻനിർത്തി, മറ്റു വിധത്തിൽ കാര്യക്ഷമവും ഫലപ്രദവുമായ സമരങ്ങളിലേക്ക് തിരിയേണ്ട യുവശക്തിയെ ഇത് വഴി തിരിച്ചുവിടാതെയും ശിഥിലമാക്കാതെയും നോക്കേണ്ടതുമുണ്ട്. അവയെ സംബന്ധിച്ച ധാരണയുറപ്പിക്കുന്നതിന് ഇത് ചെറുതായെങ്കിലും ഉതകിയെങ്കിലെന്നും ആശിക്കുന്നു.

Wednesday, October 29, 2014

ധാർമ്മികത നീതി നിയമo

    എം.ജി.കോളെജ് ബോംബാക്രമണക്കേസ് പുനരന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് മന്ത്രി ഉത്തരവിട്ടിരിക്കുന്നു. ഇത് നിയമപരവും ധാർമ്മികവുമായ ഒട്ടേറെ പ്രശ്നങ്ങളുൾക്കൊള്ളുന്നുണ്ട്.
    സ്വന്തം ജീവനും ജീവിതവും പണയം വച്ചും ക്രമസമാധാനം പാലിക്കാൻ മുന്നിട്ടിറങ്ങുന്ന പോലീസുകാർക്കല്ല, അവരെ കടന്നാക്രമിക്കുന്ന ക്രിമിനലുകൾക്കാണ് മനുഷ്യത്വപരമായ സമീപനത്തിന് അർഹതയുള്ളതെന്ന് അധികാരത്തിന്റെ കുത്തകാവകാശിയായ മുഖ്യമന്ത്രി സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ കോടതിയുടെ അംഗീകാരത്തോടെ തീർപ്പ് കല്പിച്ചുകഴിഞ്ഞ കേസാണിത്. അതിനുമേൽ ഏത് മന്ത്രിക്ക്, ഏത് ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്താൻ കഴിയുക?
    അന്വേഷണത്തിന്റെ പേരിൽ എന്തെങ്കിലുമൊന്ന് ഇവിടെ നടക്കണമെങ്കിൽ അനിവാര്യമായും വേണ്ട ഒന്നുണ്ട്: കേസിൽ തീർപ്പ് കല്പിച്ച ഉമ്മൻ ചാണ്ടി അധികാരസ്ഥാനത്തുനിന്ന് മാറി നിൽക്കുക.
    പക്ഷേ, ധാർമ്മികതയും നീതിയും നിയമവുമൊക്കെ ആരോട് പറയാൻ???

Tuesday, October 7, 2014

ആചാരങ്ങളും വിശ്വാസങ്ങളും

തുടർന്നുപോരുന്ന ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം നാം അതുപോലെ എന്നും പിൻതുടരേണ്ടവയാണോ? മനുഷ്യസമൂഹത്തിന്റെ വികാസചരിത്രത്തിൽ, സവിശേഷ സാംസ്ക്കാരികസന്ധികളിൽ, അപ്പോൾ വന്നുപെടുന്ന പ്രതിസന്ധികളെ മറികടക്കാൻ കണ്ടെത്തിയ വഴികളാണ് ഒട്ടുമിക്ക ആചാരങ്ങളും. പ്രതീക്ഷിതമോ അപ്രതീക്ഷിതമോ ആയുണ്ടാവുന്ന ആഹ്ലാദങ്ങളുടെ പൊട്ടിപ്പുറപ്പെടലായി ഒട്ടേറെ ആഘോഷങ്ങളും അന്നത്തെ സമ്പത്തെന്ന നിലയിൽ വന്നുചേർന്നിട്ടുണ്ട്. സ്വാഭാവികമായും ആ സാഹചര്യങ്ങളിൽ, മതവിശ്വാസത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇതെല്ലാം നിലവിൽ വരുകയും തുടരുകയും വികസിക്കുകയും ചെയ്തത്. 
 എന്നാൽ, ഏതൊരു വികാസത്തിന്റെയും അനിവാര്യമായ ഭാഗമാണ് ഉറയൂരലും പുതിയവ കൈവരിക്കലും. അറിവിന്റെയും അവബോധത്തിന്റെയും വികാസത്തിലൂടെ പഴയ സങ്കല്പങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മതങ്ങളും തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. ശാസ്ത്രം നൽകുന്ന പുതിയ അറിവുകളും ഉൾക്കാഴ്ചകളും നമ്മെ നിരന്തരം നവീകരിക്കുമ്പോൾ ഒരു മതവിശ്വാസത്തിനും അതിൽ പിടിച്ചുനിൽക്കാനാവാതെ വരുന്നു. 
എന്നിട്ടും നാം ഈ ആചാരങ്ങളെയും വിശ്വാസങ്ങളെയും കൈവിടാൻ തയാറാവുന്നില്ലെന്നത് വല്ലാത്തൊരു വൈരുദ്ധ്യമാണ്. വിദ്യാരംഭത്തിന്റെ പേരുപറഞ്ഞ് കുട്ടികളെ എഴുത്തിനിരുത്തി അവരിൽ അക്ഷരത്തോട് ഭും വിദ്വേഷവുമുണർത്തലും മതാചാരങ്ങളെ സമ്പന്നർക്ക് മാത്രമുള്ള ആഘോഷമാക്കിത്തീർക്കുന്ന ഹജ്ജും സാത്താനെ ഓടിക്കാൻ എന്ന പേരിലുള്ള പ്രാകൃതമായ കല്ലെറിയലുമെല്ലാം ഇവിടെ ഒത്തുവന്നപ്പോൾ, നമ്മിൽ അവശേഷിച്ച ചിന്താശേഷിയെക്കുറിച്ച് ശങ്കയേറുകയാണ്. 
 ആചാരങ്ങളെയും വിശ്വാസങ്ങളെയും നവീകരിക്കാനുള്ള ശ്രമങ്ങൾ അതത് മതത്തിനുള്ളിൽ നിന്ന് തന്നെയാണ് ഉയർന്നു വരേണ്ടത്. ഏതായാലും ഇന്നത്തെ സാഹചര്യത്തിൽ അവിടെനിന്ന് തെല്ലും വെളിച്ചം പ്രതീക്ഷിക്കാനില്ലെന്ന് തോന്നുന്നു!

Friday, September 5, 2014

ഗുരുക്കന്മാർ കുട്ടികൾക്കുമുന്നിൽ

ഗുരുക്കന്മാരുടെ വാക്കുകൾ അന്തിമമായി കണക്കാക്കണമെന്ന് മോദി.                                     വസ്തുതകളും ആശയങ്ങളും കുട്ടികൾക്കുമുന്നിൽ തുറന്നുവയ്ക്കുക, സ്വതന്ത്രമായി പരിശോധിച്ചും ചിന്തിച്ചും സ്വന്തമായ നിഗമനങ്ങളിലെത്താൻ അവരെ പ്രാപ്തരാക്കുക ഇതാണ് അധ്യാപകൻ ചെയ്യേണ്ടത്. അവസാനവാക്ക് അടിച്ചേല്പിച്ച് അവരുടെ കൂമ്പടയ്ക്കുകയല്ല.
എന്നാൽ ‘മതപാഠശാലകൾ’ക്ക് ഇത് സഹിക്കാനാവില്ല.
മോദിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്യുന്നവർ അതിൽ നിറഞ്ഞുനിൽക്കുന്ന വന്ധ്യംകരണരാഷ്ട്രീയം കാണുന്നതേയില്ല!

ഓണം

ഓണം നമ്മെ സമത്വ സ്വപ്നങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും നയിക്കട്ടെ.

Wednesday, June 18, 2014

പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ള ഓർമ്മപ്പുസ്തകം

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി
പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ള ഓർമ്മപ്പുസ്തകം


പ്രശസ്ത സാഹിത്യകാരനും അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനും സാഹിത്യചരിത്രകാരനും പുരോഗമനപ്രസ്ഥാന നേതാവും സംഘാടകനും സാംസ്ക്കാരികസഞ്ചാരിയുമായിരുന്ന പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ളയെക്കുറിച്ച് ഒരു സ്മാരകഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. പ്രൊഫ. എരുമേലിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള സാംസ്ക്കാരിക പ്രവർത്തകർക്ക് ഇതിലേക്ക് സഹായകമായ ലേഖനങ്ങൾ, കുറിപ്പുകൾ, നിർദ്ദേശങ്ങൾ തുടങ്ങിയവ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.  താത്പര്യമുള്ള സാംസ്ക്കാരികപ്രവർത്തകർ സംരംഭവുമായി സഹകരിക്കണമെന്നും ലേഖനങ്ങളോ കുറിപ്പുകളോ നിർദ്ദേശങ്ങളോ കഴിയുന്നത്ര വേഗത്തിൽ വിലാസത്തിൽ അയച്ചുതരണമെന്നും അഭ്യർഥിക്കുന്നു. ഡോ.എസ്.രാജശേഖരൻ, എഡിറ്റർ, പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ള ഓർമ്മപ്പുസ്തകം, സാഹിതി, തൈക്കാട്, തിരുവനന്തപുരം - 695014.  ഫോ 9447246652 -മെയി  drrajanonline@gmail.com

Friday, June 6, 2014

പിൻവിചാരങ്ങൾ പ്രകാശനം

ഡോ. എസ്.രാജശേഖരൻ രചിച്ച പിൻവിചാരങ്ങൾ എന്ന പുസ്തകം സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രകാശനം ചെയ്തു. ആദ്യപ്രതി ആർ.പാർവതീദേവി ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച യോഗത്തിൽ പ്രൊഫ. വി.എൻ.മുരളി അധ്യക്ഷത വഹിച്ചു.വി.എസ്.ബിന്ദു പുസ്തകം പരിചയപ്പെടുത്തി. തുടർന്ന് നടന്ന സാംസ്ക്കാരിക സംവാദത്തിൽ പിരപ്പൻകോട് മുരളി, ഏഴാച്ചേരി രാമചന്ദ്രൻ, പ്രൊഫ.കെ.എൻ. ഗംഗാധരൻ, ഡോ.പി.സോമൻ എന്നിവർ പങ്കെടുത്തു. വിനോദ് വൈശാഖി സ്വാഗതവും പി.എൻ.സരസമ്മ നന്ദിയും പറഞ്ഞു.

Friday, May 16, 2014

‘പ്രബുദ്ധകേരളം’

കേരളത്തിൽ എൽ.ഡി.എഫിന് നാല് സീറ്റുണ്ടായിരുന്നത് നേരെ ഇരട്ടിപ്പിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് കണക്ക് കൊണ്ട് പറയാം. എന്നാൽ അത് തെല്ലും ആശ്വാസം തരുന്നില്ല. വ്യക്തമായ രാഷ്ട്രീയദർശനം മുന്നോട്ടുവച്ച് അതിൽ ഒറ്റക്കെട്ടായുറച്ചുനിന്നാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയവും അരാഷ്ട്രീയ കലാപങ്ങളും തമ്മിലുള്ള മത്സരമായിരുന്നു ഇത്. അഴിമതിക്കും അധാർമികതയും അസാന്മാർഗികതയും എല്ലാവിധ സമൂഹവിരുദ്ധപ്രവണതകളുടെയും കൂടാരമായിമാറിയ യു.ഡി.എഫിനെതിരെയാണ് അവർ മത്സരിച്ചത്. നിഷേധാത്മകവശങ്ങളുടെ പെരുമഴപ്പെയ്ത്തിൽ നേട്ടമെന്നെടുത്ത് പറയാനായി ഒന്നും തന്നെയില്ലാത്ത വലതുപക്ഷാവസ്ഥ. ജനജീവിതത്തെയാകെ ദുസ്സഹമാക്കുന്ന വിലക്കയറ്റമുൾപ്പെടെയുള്ളവയെല്ലാം ഉച്ചസ്ഥായിയിൽ നിന്നപ്പോഴുള്ള ഒരു വിധിയെഴുത്ത്. മത-ജാതി വികാരങ്ങൾക്കതീതമായി, രാഷ്ട്രീയമായിനോക്കിയാൽ വലതുപക്ഷത്തുനിന്ന് ഒരാൾ പോലും ജയിച്ചുവരാനാവാത്ത സാഹചര്യങ്ങൾ. എന്നിട്ടും അവർ ജയിച്ചു, പന്ത്രണ്ട് പേർ. പ്ര’ബുദ്ധകേരള’ത്തിന്റെ രാഷ്ട്രീയബോധത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചും നാമെന്താണ് മനസ്സിലാക്കേണ്ടത്?

‘ജനാ‘ധിപത്യം

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ജനാധിപത്യത്തിന്റെ വിജയമെന്നും ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നുമൊക്കെ പറയുമ്പോൾ, അതിലെത്രമാത്രം അർഥമുണ്ട് എന്ന ചോദ്യം ശക്തമായുയർത്തുന്നതാണ് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനാധിപത്യത്തിൽ ജനങ്ങളുടെ ഹിതവും അവരുടെ ഒരുമിപ്പും അവരുടെയെല്ലാം ശ്രേയസ്സുമായിരിക്കണം പ്രധാനം. ജനങ്ങളെയാകെ വംശീയതയുടെയും മതപരതയുടെയും ജാതീയതയുടെയും പേരിൽ തമ്മിലകറ്റിയും പോരടിപ്പിച്ചും അഴിമതിക്കാരെയും ക്രിമിനലുകളെയും മുന്നിൽ നിരത്തിയും നേടുന്ന വിജയവും ജനാധിപത്യവും തമ്മിൽ എന്ത് ഹൃദയബന്ധമാണുള്ളത്? വംശീയതയുടെ പേരിൽ വലിയൊരു ജനവിഭാഗത്തെ കൂട്ടക്കുരുതി നടത്തുകയും അതിൽ തെല്ലൊരു പശ്ചാത്തപം പോലും ഇല്ലാതിരിക്കുകയും ചെയ്യുന്നൊരാൾക്ക് / കക്ഷിക്ക് ജനാധിപത്യത്തെക്കുറിച്ച് പറയാനെങ്ങനെയാണ് അവകാശമുണ്ടാവുക? അങ്ങനെയുള്ളവരെ നിശ്ശങ്കം അധികാരത്തിലേറ്റുന്നവരുടെ രാഷ്ട്രീയബോധത്തെ നാം എങ്ങനെയാണ് മതിക്കേണ്ടത്? രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഭീതിദമായ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട് ഈ തെരഞ്ഞെടുപ്പും അതിന്റെ ഫലപ്രഖ്യാപനവും.

Wednesday, May 14, 2014

സ്ഥാനമാനങ്ങൾ ചൊല്ലി....

നല്ലനിലയിൽ പ്രവർത്തിച്ച് മികവിലേക്ക് വന്ന മഹത്മാ ഗാന്ധി സർവകലാശാലയ്ക്ക് വലിയൊരു മാനക്കേടുണ്ടാക്കുന്നതിന് എ.വി,ജോർജിന്റെ വൈസ് ചാൻസിലർ നിയമനവും തുടർന്നുണ്ടായ സംഭവങ്ങളും വഴിവച്ചു.  നമ്മുടെ അക്കാദമിക രംഗത്തോട് ചാൻസിലർ അടക്കമുള്ള അധികാരികളും രാഷ്ട്രീയമേലാളന്മാരും പുലർത്തിവരുന്ന അവഗണനയ്ക്കും, വളർന്നുവരുന്ന സ്ഥാനമോഹങ്ങൾക്കും ഉപജാപങ്ങൾക്കുമുള്ള ഏറ്റവും ഒടുവിലെ ഉദാഹരണമായി ഇത്.                                                            എന്നാൽ ഇവിടെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോകുന്ന ഒരു കാര്യമുണ്ട്. അർഹതയില്ലാത്തൊരാൾ എന്ന് ഉന്നത കോടതിമുതൽ ചാൻസിലറും സർക്കാരും വരെ സമർഥിച്ചുറപ്പിച്ച ഒരു വ്യക്തിയെ വൈസ് ചാൻസിലറായി നിയമിച്ചതിന്റെ ഉത്തരവാദിത്തം ആർക്കാണ്? നിയമനം നൽകിയ ചാൻസിലറും അതിന് ശുപാർശനൽകിയ കമ്മിറ്റിയും അതിന് വഴിയൊരുക്കിയ വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ള മന്ത്രിസഭയും ഇതിൽ കുറ്റക്കാരല്ലേ? അവർക്കെതിരെയും നടപടി വരേണ്ടതില്ലേ? എ.വി.ജോർജ് അനർഹനായെന്നിരുന്നാലും കമ്മിറ്റി തയാറാക്കിയ ലിസ്റ്റ് നിലനിൽക്കുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. അനർഹനായ ഒരാൾക്കായി ശുപാർശ ചെയ്ത കമ്മിറ്റിയുടെ ലിസ്റ്റ് എങ്ങനെയാണ് സാധുവാകുക? കമ്മിറ്റിയുടെ നടപടിക്രമങ്ങളും അന്വേഷണവിധേയമാകേണ്ടതല്ലേ? ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിനെക്കുറിച്ചൊന്നും ആരുംതന്നെ ആശങ്കപ്പെട്ടുകാണുന്നില്ല!                                                                      ഇതിനെക്കാളും പ്രധാനമായ മറ്റൊന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയവിദ്വേഷത്തിന്, വ്യക്തിവിദ്വേഷത്തിന് ഇരയാക്കി പന്താടനുള്ളതാണോ രാജ്യത്തിന്റെ ഭാവിക്ക് രൂപം നൽകേണ്ട  സർവകലാശാലയിലെ വൈസ് ചാൻസിലർ സ്ഥാനം?                                                                                               ഇങ്ങനെ പോയാൽ നമ്മുടെ അക്കാദമികരംഗത്തിന്റെ ഗതി??????

Tuesday, March 18, 2014

പുലരി

പുലരി
കത്തിയെരിഞ്ഞുരുകിത്തിളച്ചുമറിയുന്ന
വേനൽത്താപത്തിൽ,
ഈരിലയിട്ടുവിരിഞ്ഞ മോഹങ്ങളെയെല്ലാം
മരവിപ്പിച്ചുമയക്കുന്ന
ഹേമന്തശീതത്തിൽ,
സങ്കടപ്പെയ്ത്തുകൾ മത്സരിച്ചിരമ്പിയാർക്കുന്ന
കൊടും വർഷപാതത്തിൽ,
അരിമുല്ല പൂത്തുലർന്ന വാസന
അയലോരങ്ങളെ
ആമോദം കൊള്ളിച്ചുമദിക്കുന്ന
വാസന്തത്തിൽ, …..
ഋതുഭേദങ്ങളുടെ തിരക്കിട്ട കടന്നുപാച്ചിലിലും
നിറന്നുലർന്നൊരു കുളിർവെളിച്ചം
അകം പുറങ്ങളിലാകെ ചൂടി
വിറയാണ്ട മുഖമുയർത്തിയുയർത്തി
നിന്നുചിരിക്കുന്ന സൂര്യകാന്തിപ്പൂവ്.
വിരിഞ്ഞുയരുന്ന വാസരദലങ്ങളിലാകെ
നാളെയുടെ നിറസ്നേഹമൊതുക്കി
പുതുപുലരിയിലേക്ക്
വീണ്ടും കണ്ണെറിയുന്നു.