Friday, May 16, 2014

‘പ്രബുദ്ധകേരളം’

കേരളത്തിൽ എൽ.ഡി.എഫിന് നാല് സീറ്റുണ്ടായിരുന്നത് നേരെ ഇരട്ടിപ്പിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് കണക്ക് കൊണ്ട് പറയാം. എന്നാൽ അത് തെല്ലും ആശ്വാസം തരുന്നില്ല. വ്യക്തമായ രാഷ്ട്രീയദർശനം മുന്നോട്ടുവച്ച് അതിൽ ഒറ്റക്കെട്ടായുറച്ചുനിന്നാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയവും അരാഷ്ട്രീയ കലാപങ്ങളും തമ്മിലുള്ള മത്സരമായിരുന്നു ഇത്. അഴിമതിക്കും അധാർമികതയും അസാന്മാർഗികതയും എല്ലാവിധ സമൂഹവിരുദ്ധപ്രവണതകളുടെയും കൂടാരമായിമാറിയ യു.ഡി.എഫിനെതിരെയാണ് അവർ മത്സരിച്ചത്. നിഷേധാത്മകവശങ്ങളുടെ പെരുമഴപ്പെയ്ത്തിൽ നേട്ടമെന്നെടുത്ത് പറയാനായി ഒന്നും തന്നെയില്ലാത്ത വലതുപക്ഷാവസ്ഥ. ജനജീവിതത്തെയാകെ ദുസ്സഹമാക്കുന്ന വിലക്കയറ്റമുൾപ്പെടെയുള്ളവയെല്ലാം ഉച്ചസ്ഥായിയിൽ നിന്നപ്പോഴുള്ള ഒരു വിധിയെഴുത്ത്. മത-ജാതി വികാരങ്ങൾക്കതീതമായി, രാഷ്ട്രീയമായിനോക്കിയാൽ വലതുപക്ഷത്തുനിന്ന് ഒരാൾ പോലും ജയിച്ചുവരാനാവാത്ത സാഹചര്യങ്ങൾ. എന്നിട്ടും അവർ ജയിച്ചു, പന്ത്രണ്ട് പേർ. പ്ര’ബുദ്ധകേരള’ത്തിന്റെ രാഷ്ട്രീയബോധത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചും നാമെന്താണ് മനസ്സിലാക്കേണ്ടത്?

‘ജനാ‘ധിപത്യം

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ജനാധിപത്യത്തിന്റെ വിജയമെന്നും ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നുമൊക്കെ പറയുമ്പോൾ, അതിലെത്രമാത്രം അർഥമുണ്ട് എന്ന ചോദ്യം ശക്തമായുയർത്തുന്നതാണ് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനാധിപത്യത്തിൽ ജനങ്ങളുടെ ഹിതവും അവരുടെ ഒരുമിപ്പും അവരുടെയെല്ലാം ശ്രേയസ്സുമായിരിക്കണം പ്രധാനം. ജനങ്ങളെയാകെ വംശീയതയുടെയും മതപരതയുടെയും ജാതീയതയുടെയും പേരിൽ തമ്മിലകറ്റിയും പോരടിപ്പിച്ചും അഴിമതിക്കാരെയും ക്രിമിനലുകളെയും മുന്നിൽ നിരത്തിയും നേടുന്ന വിജയവും ജനാധിപത്യവും തമ്മിൽ എന്ത് ഹൃദയബന്ധമാണുള്ളത്? വംശീയതയുടെ പേരിൽ വലിയൊരു ജനവിഭാഗത്തെ കൂട്ടക്കുരുതി നടത്തുകയും അതിൽ തെല്ലൊരു പശ്ചാത്തപം പോലും ഇല്ലാതിരിക്കുകയും ചെയ്യുന്നൊരാൾക്ക് / കക്ഷിക്ക് ജനാധിപത്യത്തെക്കുറിച്ച് പറയാനെങ്ങനെയാണ് അവകാശമുണ്ടാവുക? അങ്ങനെയുള്ളവരെ നിശ്ശങ്കം അധികാരത്തിലേറ്റുന്നവരുടെ രാഷ്ട്രീയബോധത്തെ നാം എങ്ങനെയാണ് മതിക്കേണ്ടത്? രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഭീതിദമായ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട് ഈ തെരഞ്ഞെടുപ്പും അതിന്റെ ഫലപ്രഖ്യാപനവും.

Wednesday, May 14, 2014

സ്ഥാനമാനങ്ങൾ ചൊല്ലി....

നല്ലനിലയിൽ പ്രവർത്തിച്ച് മികവിലേക്ക് വന്ന മഹത്മാ ഗാന്ധി സർവകലാശാലയ്ക്ക് വലിയൊരു മാനക്കേടുണ്ടാക്കുന്നതിന് എ.വി,ജോർജിന്റെ വൈസ് ചാൻസിലർ നിയമനവും തുടർന്നുണ്ടായ സംഭവങ്ങളും വഴിവച്ചു.  നമ്മുടെ അക്കാദമിക രംഗത്തോട് ചാൻസിലർ അടക്കമുള്ള അധികാരികളും രാഷ്ട്രീയമേലാളന്മാരും പുലർത്തിവരുന്ന അവഗണനയ്ക്കും, വളർന്നുവരുന്ന സ്ഥാനമോഹങ്ങൾക്കും ഉപജാപങ്ങൾക്കുമുള്ള ഏറ്റവും ഒടുവിലെ ഉദാഹരണമായി ഇത്.                                                            എന്നാൽ ഇവിടെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോകുന്ന ഒരു കാര്യമുണ്ട്. അർഹതയില്ലാത്തൊരാൾ എന്ന് ഉന്നത കോടതിമുതൽ ചാൻസിലറും സർക്കാരും വരെ സമർഥിച്ചുറപ്പിച്ച ഒരു വ്യക്തിയെ വൈസ് ചാൻസിലറായി നിയമിച്ചതിന്റെ ഉത്തരവാദിത്തം ആർക്കാണ്? നിയമനം നൽകിയ ചാൻസിലറും അതിന് ശുപാർശനൽകിയ കമ്മിറ്റിയും അതിന് വഴിയൊരുക്കിയ വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ള മന്ത്രിസഭയും ഇതിൽ കുറ്റക്കാരല്ലേ? അവർക്കെതിരെയും നടപടി വരേണ്ടതില്ലേ? എ.വി.ജോർജ് അനർഹനായെന്നിരുന്നാലും കമ്മിറ്റി തയാറാക്കിയ ലിസ്റ്റ് നിലനിൽക്കുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. അനർഹനായ ഒരാൾക്കായി ശുപാർശ ചെയ്ത കമ്മിറ്റിയുടെ ലിസ്റ്റ് എങ്ങനെയാണ് സാധുവാകുക? കമ്മിറ്റിയുടെ നടപടിക്രമങ്ങളും അന്വേഷണവിധേയമാകേണ്ടതല്ലേ? ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിനെക്കുറിച്ചൊന്നും ആരുംതന്നെ ആശങ്കപ്പെട്ടുകാണുന്നില്ല!                                                                      ഇതിനെക്കാളും പ്രധാനമായ മറ്റൊന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയവിദ്വേഷത്തിന്, വ്യക്തിവിദ്വേഷത്തിന് ഇരയാക്കി പന്താടനുള്ളതാണോ രാജ്യത്തിന്റെ ഭാവിക്ക് രൂപം നൽകേണ്ട  സർവകലാശാലയിലെ വൈസ് ചാൻസിലർ സ്ഥാനം?                                                                                               ഇങ്ങനെ പോയാൽ നമ്മുടെ അക്കാദമികരംഗത്തിന്റെ ഗതി??????