Wednesday, December 5, 2012

പുരോഗമന കലാസാഹിത്യസംഘം പ്ലാറ്റിനം ജൂബിലി ദേശീയ സെമിനാർ തിരുവനന്തപുരം ഗാന്ധി പാർക്കിൽ പ്രൊഫ. ഐജാസ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. നൈനാൻ കോശി, പ്രഭാത് പട്നായ്ക്ക്, എം എ. ബേബി, ഒ.എൻ.വി., സുഗതകുമാരി തുടങ്ങിയവർ വേദിയിൽ.

Saturday, November 24, 2012

അറിവ്

അടുത്തുനിന്നിട്ടും അറിയാതിരുന്ന പിജിയുടെ വലിപ്പം ഇപ്പോഴറിയുന്നു. കേരളത്തിലെ അറുപിന്തിരിപ്പൻ മാധ്യമങ്ങളെയെല്ലാം ഒറ്റ ദിവസം കൊണ്ട് അദ്ദേഹം കമ്മ്യൂണിസത്തിന്റെ കാമുകരാക്കിക്കളഞ്ഞു

എന്റെ പിജി

പി.ജി. എനിക്കെല്ലാമായിരുന്നു. 39 വർഷത്തെ ബന്ധം.ദേശാഭിമാനി സ്റ്റഡി സർക്കിൾ പ്രവർത്തന ങ്ങളിലൂടെ തുടങ്ങിയ ആ ബന്ധത്തെക്കുറിച്ച് ഓർക്കാനും പറയാനും ഏറെ. പിന്നീട് കുടുംബത്തിലെ ഒരം.ഗത്തെപ്പോലെ; ഗുരുവും ആചാര്യനും സുഹൃത്തുമെല്ലാം. 1983-ൽ ഞാനും കുടുംബ
വും തിരുവനന്തപുരത്തെത്തുമ്പോൾ ഞങ്ങൾക്ക് താമസിക്കാൻ കാരക്കാമണ്ഡപത്ത് വീട് ഏർപ്പാടാക്കിയത് പിജിയായിരുന്നു.
പുരോഗമനകലാസാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ദേശീയസെമിനാറിന്റെ കാര്യവുമായി ബന്ധപ്പെട്ടുകൂടിയാണ് കഴിഞ്ഞ രണ്ടുതവണ പിജിയെ കണ്ടത്. സീതയുമുണ്ടായിരുന്നു കൂടെ. എന്നെ കണ്ടിട്ട് ഏറെ നാളായെന്ന് എന്റെ മുൻസഹപ്രവർത്തക കൂടിയായ രാജമ്മടീച്ചർ. ദേശീയസെമിനാ റിന്റെ വിശദവിവരങ്ങൾ പറഞ്ഞപ്പോൾ പിജിക്ക് ആവേശമായി. പുരോഗമനസാഹിത്യപ്രസ്ഥാന ത്തിന്റെ ചരിത്രസ്മൃതികൾ പിജിയിൽനിന്ന് ഏറെയുണ്ടായി. അഖിലേന്ത്യാതലത്തിൽ സംഘടന യുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുവേണ്ടി നടന്ന ചില ശ്രമങ്ങളെക്കുറിച്ചും പിജി ഓർമ്മിച്ചു.സംസ്കൃത കോളെജിൽ വച്ചുനടന്ന ആ യോഗത്തെക്കുറിച്ച് ഞാനും പറഞ്ഞു. ഏറെ നേരം സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പണ്ഡിതന്മാർ അതത് സാംസ്ഥാനങ്ങളിലെ പുരോ ഗമനകലാസാഹിത്യപ്രസ്ഥാനങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തെ ക്കുറിച്ച് പിജിയാണ് അവതരിപ്പിക്കേണ്ടതെന്ന ഞങ്ങളുടെ അഭ്യർഥന സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച് കുറെ കാര്യങ്ങൾ എ.കെ.ജി.സെന്ററിലെ തന്റെ കമ്പ്യൂട്ടറിൽ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.. ദേശീയസെമിനാറിന്റെ വിശദാംശങ്ങൾ പി.ജി.യെ അവേശഭരിതനാക്കിയിരുന്നു
പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല നടന്നത്.
ഇന്നലെയാണ് ദേശീയസെമിനാർ നോട്ടീസ് പ്രസ്സിൽനിന്ന് കിട്ടിയത് അത് ഇന്നേക്ക് മാറിയിരുന്നെങ്കിൽ അതിന്റെ സ്വഭാവം തന്നെ മാറിപ്പോയേനെ!
പി.ജി.യുടെ അവസാനഗ്രന്ഥം,The Bhakthi Movement : Renaissance or Revaivalism?, ദേശീയസെമിനാറിന്റെ ഉദ്ഘാടനസമ്മേളനത്തിൽ പ്രകാശനം നിശ്ചയിച്ചിരിക്കുകയാണ്.
……………………………

Monday, November 12, 2012

ദൈവക്കച്ചവടം

മനുഷ്യർക്കിടയിലേക്ക് ദൈവം കടന്നുവന്നതോടെ ആ രംഗത്തുനിന്ന്  സത്യത്തിന് പടിയിറങ്ങേണ്ടിവന്നു.
എസ്.എൻ.ഡി.പി. സംഘടിതശക്തിയായതോടെ നാരായണഗുരുവിനും അതിൽനിന്നും പടിയിറങ്ങേണ്ടിവന്നു. ഗുരുവിന്റെ ചിന്തയ്ക്കും ആദർശങ്ങൾക്കും മറുപുറത്തുനിന്ന് പ്രവർത്തിക്കാനാണ് പിന്നീട് സംഘടന ശ്രമിച്ചത്. അങ്ങനെയാണ്  ‘മനസ്സിൽ നിന്നെന്നപോലെ, പ്രവൃത്തിയിൽനിന്നും’ കൈയൊഴിഞ്ഞതായി ഗുരുവിന് എസ്.എൻ.ഡി.പി.യെക്കുറിച്ചെഴുതേണ്ടിവന്നത്. മദ്യം വിഷമാണ് എന്ന് പറഞ്ഞ  ഗുരുവിന്റെ പേരിലുള്ള സംഘടന മദ്യക്കുത്തകകളുടെ കൈപ്പിടിയിലായി. ആദർശങ്ങൾ പാടേ കൈയൊഴിഞ്ഞ് ഗുരുവിനെ ദൈവവും കൽ പ്രതിമയുമാക്കി. ലോകത്ത് ഏറ്റവും വ്യാപകമായ കച്ചവടം നടക്കുന്നത് ദൈവത്തിന്റെ പേരിലാണ്.

Friday, November 9, 2012

സ്വയം അന്യന് തീറെഴുതുന്ന നാം

ഇന്നത്തെ മാതൃഭൂമിപ്പത്രത്തിൽ എന്റെ സ്നേഹിത സാറാ ജോസഫിന്റെ ഈ വാചകങ്ങൾ കണ്ട് ഏറെ സന്തോഷം തോന്നി : “ ‘എന്റെ പെണ്ണ് പെറ്റു’ എന്ന് തനി മലയാളം പറഞ്ഞിരുന്ന മലയാളി ‘ഭാര്യ പ്രസവിച്ചു’ എന്ന് സംസ്കൃതം പറയാൻ തുടങ്ങിയപ്പോൾ ‘പെണ്ണും’ പേറും‘ ഗ്രാമ്യപദങ്ങളായി ഇകഴ്ത്തപ്പെടുകയാണുണ്ടായത്. ഇപ്പോൾ മലയാളിയുടെ നിത്യവ്യവഹാരത്തിൽ കൂടുതൽ അന്തസ്സുള്ള പ്രയോഗം ‘വൈഫിന്റെ ഡെലിവറി കഴിഞ്ഞു‘ എന്നതായിരിക്കുന്നു“.

      ഇത് വർഷ്ങ്ങൾക്കുമുമ്പ് ഞാൻ തന്നെ പറഞ്ഞ കാര്യമാണ്.     “നമ്മുടെ പെണ്ണുങ്ങൾ പേറ് നിർത്തിയിട്ട് കാലമേറെയായി............” എന്നിങ്ങനെയാണ് തുടങ്ങിയിരുന്നതെന്നുമാത്രം.

               അധിനിവേശത്തിന് നാം അടിപ്പെടുന്നതിന്റെ വഴികൾ! വാക്കുകളിലൂടെയും നാം സ്വയം അന്യന് തീറെഴുതുന്നു.

Wednesday, October 31, 2012

ലോകവിസ്മയം


ഹൂഡിനിദിനം പ്രമാണിച്ച് ഈ സന്ധ്യയ്ക്ക് തിരുവനന്തപുരം പബ്ലിക്
ലൈബ്രറിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രൊപ്പല്ലർ എസ്ക്കേപ്പ്
അവതരിപ്പിച്ചു. അതിവിസ്മയകരവും അവിശ്വസനീയവുമായ ജാലവിദ്യ! നേരിട്ട്
കണ്ടിരുന്നില്ലെങ്കിൽ ഞാനത് വിശ്വസിക്കുമയിരുന്നില്ല. മജീഷ്യൻ ഗോപിനാഥ്
മുതുകാട് കേരളത്തിനെന്നല്ല, ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനുതന്നെ
അഭിമാനമാണ്. മുതുകാടിനെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടതെന്ന് നിശ്ചയമില്ല.

Tuesday, October 30, 2012

കേരള മോഡൽ

കേരള മോഡലിന്റെ രണ്ടാം ഘട്ടം വികസിപ്പിച്ചെടുക്കണമെന്ന് രാഷ്ട്രപതി പ്രണാബ് മുക്കർജി. വളരെ സ്വീകാര്യവും ദർശനപരവുമായ അഭിപ്രായം. ഒരു രാഷ്ട്രപതി പറയേണ്ടത്. എന്നാൽ കേരള മോഡലിനെ തകർക്കുകയും സമൂഹത്തിന്റെയാകെ പിൻ നടത്തത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത കോൺഗ്രസ്  1959 മുതലെങ്കിലുമുള്ള അതിന്റെ നടപടികൾ   തിരുത്തുകയും മാപ്പ് പറയുകയും ചെയ്യുമോ? കേരള മോഡലിന് അനുയോജ്യമായ പുതിയ നയം പ്രഖ്യാപിക്കുമോ? ചെയ്ത തെറ്റ് തിരുത്തണമെന്ന് രാഷ്ട്രപതി കേന്ദ്രസർക്കാരിനും കേരള സർക്കാരിനും നിർദ്ദേശം നൽകുമോ? കേരള മോഡലിനെ തകർക്കുന്നതിനുവേണ്ടി രൂപപ്പെടുത്തിയ യു.ഡി.എഫ്. പിരിച്ചുവിടാൻ നിർദ്ദേശിക്കുമോ? വളരെ ഉന്നതമായ സ്ഥാനത്തിരുന്ന് വലിയ കാര്യങ്ങൾ പറയുമ്പോൾ പറഞ്ഞതിനൊത്ത് പ്രവർത്തിക്കാനുള്ള ആർജ്ജവം കൂടി പുലർത്തേണ്ടതുണ്ട്.