ജർമ്മനിയിൽ ഒരു വേനൽക്കാലത്ത് - 3
സ്വകാര്യതയുടെ ലോകങ്ങൾ
ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്നതാണ് ജർമ്മനിയിലെ ഗതാഗതസംവി ധാനം. അങ്ങനെയൊരു നിലയിലേക്കെത്തുകയെന്നത് ഇന്ത്യയെ
സംബന്ധിച്ചിടത്തോളം ഇന്ന് ഒരു സ്വപ്നം മാത്രമെന്നേ പറയാവൂ. എന്നാൽ നമുക്ക് അതിൽനിന്ന് പഠിക്കാനും ഉൾ ക്കൊള്ളാനും
ഒട്ടേറെക്കാര്യങ്ങളുണ്ട്. ‘യൂറോപ്പിൽ മഞ്ഞുകാലത്ത്’ എന്ന പുസ്തകത്തിൽ ഈ ഗതാഗതസംവിധാനസവിശേഷതകളെക്കുറിച്ച് ചില
കാര്യങ്ങൾ എഴുതിയിരുന്നു.
ഇപ്പോൾ ഗതാഗതത്തെക്കുറിച്ച് ചിന്തിച്ചത് ഈ നാട്ടിലെ ജീവിതരീതിയുടെ ചില സവി
ശേഷതകളുമായി ബന്ധപ്പെട്ടാണ്. ജീവിതക്രമത്തിന്റെ
ഒരു ഭാഗമാണ് യാത്രയും. അടുത്തോ അകലെയോ
ഉള്ള ഇടങ്ങളിലേക്ക് പതിവായി യാത്ര ചെയ്ത് ജീവിതാവശ്യങ്ങൾ നിറവേറ്റുന്ന വർ
ധാരാളമാണിവിടെ. സൈക്കിൾ, കാർ,ബസ്, ട്രാം, ട്രെയിൻ, വിമാനം
എന്നിങ്ങനെയുള്ള വാഹനങ്ങൾ. സൈക്കിളിൽ യാത്ര
ചെയ്യുന്നവർ ധാരാളം. ഫ്ലാറ്റുകളുടെയെല്ലാം
മുന്നിൽ പ്രത്യേകം തയാറാക്കിയ സൈക്കിൾ പാർക്ക് കാണാം. ശിശുക്കൾ മുതൽ വൃദ്ധർ വരെ, വിശേ ഷിച്ചും സ്ത്രീകൾ (ഗർഭിണികൾ ഉൾപ്പെടെയുള്ളവർ), സൈക്കിളിൽ യാത്ര
ചെയ്യുന്നു.
സൈക്കിളും കാറുമാണ് സാധാരണക്കാരന്റെ വാഹനം. എന്നിരുന്നാലും നിത്യസഞ്ചാരങ്ങൾക്ക് പൊതുവെ
പൊതുവാഹനങ്ങളെത്തന്നെയാണ് മിക്കവരും ആശ്രയിക്കുക. പൊതുവാഹന ങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവയുടെ പര്യാപ്തതയും സമയക്ലിപ്തതയും
പാലിക്കുകയും ചെയ്യുന്നതുകൊണ്ട് യാത്രക്കാരേറെയും അവയെത്തന്നെ സ്വീകരിക്കുന്നു, പ്രധാനമായും ബസ്, ട്രാം, ട്രെയിൻ എന്നിവയെ. (സ്റ്റേഷനുകളിൽ/സ്റ്റോപ്പുകളിൽ സമയവിവരപ്പട്ടിക നോക്കാൻ
പോയാൽ നാം കാണുന്നത് വാഹനം പുറപ്പെടേണ്ട സമയം ഏത് എന്നല്ല, പുറപ്പെടാൻ അപ്പോൾ എത്ര മിനിട്ട് അവശേഷിക്കുന്നു എന്നാണ്; ആ സമയത്തിനകം തന്നെ വാഹനം അവിടെനിന്ന് പുറപ്പെട്ടിരിക്കും.) പൊതുവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ
സ്വകാര്യവാഹനങ്ങളുടെ ഉപയോഗവും അതുവഴി പരിസ്ഥിതിമലിനീകരണവും കഴിയുന്നത്ര
കുറയ്ക്കുകയെന്ന നയമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ, സ്വകാര്യതയെ കൊടിയടയാളമാക്കിയതാണ് ജീവിതരീതി. മുതലാളിത്ത സാമ്പത്തികവ്യവസ്ഥ ഊന്നൽ നൽകുന്ന
സ്വകാര്യതാപ്രാമാണ്യത്തിനുമതീതമായി, ജീവിത ത്തിന്റെ എല്ലാ മേഖലകളെയും ഭരിക്കുന്നു സ്വകാര്യതയുടെ ലോകം.
യാത്രാവാഹനങ്ങളിലും കാണാം ഇതിന്റെ പ്രതിരണനങ്ങൾ. യാത്രത്തിരക്കിന്നിടയിലും എല്ലാവരും അവരുടെ സ്വകാര്യലോകങ്ങളിൽത്തന്നെ. നമ്മുടെ യാത്രാവാഹനങ്ങളിലേതു പോലുള്ള ബഹളമോ കലപിലയോ
ഒന്നുമില്ല.
(കഴിഞ്ഞ ദിവസം ഒരു ട്രാമിലിരുന്നപ്പോൾ പിന്നിൽ കുറെയാളുകൾ
ഉറക്കെ സംസാരിക്കുന്നത് കേട്ടു; ഇവിടെ അസാധാരണമാണത്. ശ്രദ്ധിച്ചപ്പോൾ, ഭാഷ ഹിന്ദിയാണ്. സീത പറഞ്ഞു: ഇന്ത്യക്കാരാണ്!) യാത്രക്കാരിലേറെയും വായനയിലായിരിക്കും. പൊതുവെ എല്ലാവരുടെയും കൈയിലുണ്ടാകും ഒരു പുസ്തകം, മിക്കവാറും
ഒരു പൾപ്പ് നോവൽ. അല്ലെങ്കിൽ ഒരു മാഗസീൻ. ചിലർ മറ്റുള്ളവരാരും കേൾക്കാത്ത വിധത്തിൽ ദീർഘമായ ഫോൺ
സംഭാഷണത്തിലാണെന്നും വരാം. അല്ലെങ്കിൽ, മൊബൈലിൽനിന്ന് നേരിട്ട് ചെവിയിലെത്തുന്ന സംഗീതത്തിൽ
മുഴുകിയിരിക്കാം. ജീവിതം
വ്യക്തിയിലേക്കും അയാളുടെ ഉള്ളിടങ്ങളിലേക്കുമായി ചുരുങ്ങുകയാണിവിടെ.
രണ്ട് പേർക്കിരിക്കാവുന്ന സീറ്റുകളാണ് പൊതുവെ ഈ വാഹനങ്ങളിലുള്ളത്, നമ്മുടേ തിൽനിന്ന് വ്യത്യസ്തമായി, സാമാന്യം വിസ്തൃതമായ സീറ്റുകൾ. നമ്മുടെ നാട്ടിലെ വാഹന ങ്ങളിലാണെങ്കിൽ തിരക്കുള്ളപ്പോൾ, രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ മൂന്ന് പേരും മൂന്ന്
പേരുടെ സീറ്റിൽ നാലും അഞ്ചും പേരും എന്ന മട്ടിലുള്ള യാത്ര സാധാരണമാണ്. നമ്മുടെ
യാത്രയുടെ ഒരു ‘സുഖ‘വും അസൌകര്യവുമാണത്. എന്നാൽ ഇവിടെ
തിരക്കെത്രതന്നെ ഏറിയാലും അങ്ങനെയൊരു കാഴ്ചയുണ്ടാവില്ല. മൂന്നോ നാലോ വയസ്സുള്ള കുട്ടിയാണിരിക്കുന്ന തെങ്കിൽപ്പോലും
അവിടെ മൂന്നാമതായി ഇരിക്കാമെന്ന് ആരും കരുതാറില്ല. സീറ്റുണ്ടെങ്കിൽ ത്തന്നെ അതൊന്നും കാര്യമാക്കാതെ സ്വകാര്യതയോട് ഏകാന്തമായി
സംവദിച്ചു നിൽക്കുന്ന വരെയും ധാരാളമായിക്കാണാം. ഓരോരുത്തരും അവരവരുടെ ലോകം സ്വന്തമായി കാത്തു സൂക്ഷിക്കുന്നു, മറ്റുള്ളവരുടെ ലോകങ്ങൾ അവർക്കായി തികച്ചും വിട്ടുകൊടുക്കുകയും
ചെയ്യുന്നു.
വേഷവിധാനത്തിലും ഭക്ഷണരീതിയിലും നടപ്പിലും പെരുമാറ്റങ്ങളിലുമെല്ലാം
ഇത് പ്രതിഫലി ക്കുകയും ചെയ്യുന്നു. അല്പമാത്രവസ്ത്രം ധരിച്ച് പൊതുവിടങ്ങളിൽ കാണുന്ന യുവതി അവൾ
അവൾക്കുവേണ്ടിമാത്രം നിർമ്മിച്ച ഒരു ലോകത്ത് വ്യാപരിക്കുകയാണ്; അവൾ മറ്റുള്ളവരെ കാര്യമാക്കാത്തതുപോലെ മറ്റുള്ളവർ അവളെയും
ശ്രദ്ധിക്കേണ്ടതില്ല. പൊതുനിരത്തിലോ പൊതുവാഹനങ്ങൾക്കുള്ളിലോ
ആലിംഗനബദ്ധരായോ ചുംബനത്തിലേർപ്പെട്ടോ നിൽക്കുന്ന മിഥുനങ്ങൾ ജനനിബിഡതയ്ക്കുള്ളിൽ
അവരുടെ സ്വകാര്യലോകം തീർത്ത് അതിൽ വിഹരിക്കുന്നു; അവിടെ മറ്റുള്ളവർക്ക് യാതൊരു കാര്യവുമില്ല.
എന്നാൽ, മനുഷ്യരുടെ ലോകങ്ങളെ ഇങ്ങനെ സ്വകാര്യങ്ങളാക്കിത്തിരിക്കൽ ഏറെ
അപരിചിതങ്ങളോ അസ്വാസ്ഥ്യജനകങ്ങളോ ആയ അനുഭവങ്ങളുണ്ടാക്കിയെന്നിരിക്കും. ഒരേ ഫ്ലാറ്റിൽ, ഒരു ചുവര് കൊണ്ട്മാത്രം വേറിട്ട അടുത്തടുത്ത വീടുകൾ. പക്ഷേ അവിടെയുള്ളവർ തമ്മിൽ പലപ്പോഴും അപരിചിതരാണ്. ഗൃഹസന്ദർശനങ്ങളുണ്ടെന്നുവന്നാൽ അത് ക്ഷണിച്ച് സമയവും മറ്റും
പരസ്പരം നിശ്ചയിച്ചശേഷം മാത്രം. സമയകൃത്യത
എല്ലാറ്റിലും പ്രധാനം. ഇവിടെ ഒരു
വീട്ടിലെ ശബ്ദം, പെരുമാറ്റം
ഒന്നും അടുത്തുള്ളവർക്ക് തെല്ലും ശല്യമായി അനുഭവപ്പെട്ടുകൂടാ. അതിൽ എല്ലാവരും അങ്ങേയറ്റം ശ്രദ്ധിക്കുന്നു. ഇവിടത്തെ നിയമങ്ങളും ചിട്ടകളുമെല്ലാം അത്
കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഒരു കസേര
വലിച്ചുനീക്കാൻ, ടിവി യുടെയോ
മറ്റ് ഉപകരണങ്ങളുടെയോ ശബ്ദം കേൾക്കാൻ, നിങ്ങൾ ഏറെ ശ്രദ്ധിക്കണം. എല്ലാം
നിങ്ങളുടെ മാത്രം ആവശ്യത്തിന്, നിങ്ങളിൽ മാത്രം
ഒതുങ്ങുന്ന വിധത്തിലാവുക. അതിന്നപ്പുറമായാൽ
നിങ്ങൾ ചോദ്യം ചെയ്യപ്പെടും. ചോദിക്കുന്നത്
അയൽക്കാരനാവില്ല. ഡ്യൂയിഷ്(ജർമ്മൻ) പോലീസ് തന്നെ
വന്ന് മുട്ടിവിളിക്കുമ്പോഴാവും നിങ്ങൾ കാര്യമറിയുക. നമ്മുടെ ചുവരിലൊരാണിയടിക്കുന്നതിന് ഡ്രിൽ ഉപയോഗിക്കണമെങ്കിൽപ്പോലും സമയം
നോക്കണം; രാവിലെ എട്ടിനും പന്ത്രണ്ടിനുമിടയിലാവാം, അല്ലെങ്കിൽ വൈകിട്ട് മൂന്നിനും ഏഴിനുമിടയ്ക്ക്. ഞായറാഴ്ച അതൊന്നും പാടില്ല. അന്ന് യഹോവ സമ്പൂർണവിശ്രമം വിധിച്ചിട്ടുള്ള ദിവസമാണല്ലോ!
അങ്ങനെ ദൈവവും മനുഷ്യനും ചേർന്ന് ഭംഗിയാക്കിയ സ്വകാര്യതയിലൂടെ നീളുന്ന ജീവിതം. അതിലെ എല്ലാ സ്വകാര്യതകളും തന്നിലൊതുങ്ങുകയും അന്യനിലേക്ക്
തെല്ലും നീളാതിരിക്കുകയും ചെയ്യുന്നതിലൂടെ സുഖശീതളമായി ഈ വേനലിലും ഒഴുകുന്നു.
(മാതൃകാന്വേഷി, സെപ്റ്റംബർ ലക്കം.)
ജര്‍മ്മനിവിവരണം രസമായിരിയ്ക്കുന്നു
ReplyDeleteനമുക്ക് കിട്ടിയ സുഖദായകമായ സ്വകാര്യതയ്ക്ക് അതിന്റേതായ ചെലവുകളുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതകളെ സംരക്ഷിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം.
ReplyDeleteഹൃദ്യമായ വിവരണം.
ReplyDeleteആശംസകൾ !