Sunday, February 17, 2013

വീടിന്റെ വിളി *

             വീടിനെ വിളി
             (വിനയചന്ദ്രന്)
       എസ്. രാജശേഖരൻ

വീട്ടിലേക്കെന്നു വരും നീ? വിളിക്കുന്നു
കൂട്ടുകാർ, കണ്ണിൻ കയങ്ങൾ കലമ്പുന്നു
നാട്ടിലെപ്പാട്ടുകാർ കൂട്ടമിട്ടാർക്കുന്നു,
കൂട്ടുകാരാ, നിന്റെ ചൊൽപ്പാട്ടുമായ് വരൂ.
നിൻ നേരവകാശികൾ, പറന്നെത്തുവോർ,
നിന്റെ വേഗങ്ങളെ സൗന്ദര്യമാക്കുവോർ
പ്രാവും പരുന്തും വയലിലെ കൊറ്റിയും
നാട്ടുമാവിൽ കൂടു കൂട്ടിയ കാക്കയും
തമ്മിൽക്കലമ്പും വയൽക്കിളി, മൈനയും
തുഞ്ചന്റെ തേന്മൊഴി കൊഞ്ചുന്ന തത്തയും
നിന്റെ വായ്ത്താരി കേട്ടുൾപ്പുളകത്തോടെ,
നിന്നോട് കിന്നാരമോതാൻ കൊതിയോടെ,
വന്നുചേർന്നൊന്നായ് വിളിക്കുന്നു, പിന്നെയും
പിന്നെയു,മാർത്തിരമ്പും തിരക്കാറ്റായി.
നാട്ടിലെയുത്സവമേളമായ്, പാട്ടിന്റെ
കാട്ടുകടന്നൽ വിളയിച്ച തേനായി
കൂട്ടുകാർ നിൻ പാട്ടിനാർപ്പുകൾ കൂട്ടുന്നു,
തേക്കുപാട്ടിന്റെ വായ്ത്താരികൾ പൊങ്ങുന്നു;
വീട്ടിൽ നിന്നെന്തേ ഇറങ്ങിനടന്നു നിൻ
തോറ്റവും ചിങ്ങനിലാവും കരച്ചിലും?
ഗോത്രങ്ങൾ തമ്മിൽ കലാപം, കുടിപ്പക
ക്ഷാത്രവൈരം, പെങ്ങളാങ്ങള ശത്രുത
ആൺപെൺ കലമ്പൽ, തെരുവിലെപ്പോരുകൾ
ക്ലാന്തമായ് വീണുറങ്ങുന്ന പ്രത്യാശകൾ-
വീട്ടിന്നകം പുറം വെന്തെരിയുന്നു, നിൻ
പാട്ടു പെയ്തെല്ലാമമർത്തിക്കെടുത്തുക.

കാടുകൾ, മേടുകൾ, പൂങ്കാവനങ്ങൾ,
രാപ്പാടികൾ ചേക്കേറുമേകാന്ത ഗഹ്വരം
കാറ്റ്, കടലും കവിതയായ് പാടുന്നു,
പൂക്കാമരങ്ങൾ കവിതയുലർത്തുന്നു
ഗംഗ, യമുന, കാവേരിയും പമ്പയും
കല്ലടയാറും കവിതകൾ മൂളുന്നു
എല്ലാം കവിതയായ്, കാടായി, നാടായി,
എല്ലാ കവിതയും തൻ പാർപ്പുവീടായി --
വീട്ടിൽ നിന്നല്ലോ വിളിക്കുന്നു നീ, ഞങ്ങൾ
കൂട്ടുകാരാ, നിന്റെ വീട്ടിലെപ്പാർപ്പുകാർ.
                                                                     *

1 comment:

  1. വിനയചന്ദ്രകവിത സുന്ദരം

    ReplyDelete