Sunday, February 24, 2013

ചിന്നംവിളി



                      ചിന്നം വിളി
ആന വരുന്നേ, ആനവരുന്നേ
അമ്പാരിയുണ്ടേ
ആനപ്പുറത്തൊരു ദേവനുമുണ്ടേ,
പൊന്നാലിലക്കുടയുണ്ടേ.
ചെണ്ട, തിമില,യിടയ്ക്ക, മദ്ദളം
പഞ്ചാരിയുണ്ടേ
കോലും കൊമ്പും കുഴലും വിളിയായ്
ഭൂതഗണങ്ങളുണ്ടേ
ആർപ്പോ ഈർറോ കൂട്ടാൻ വമ്പെഴും
നാട്ടുകൂട്ടങ്ങളുണ്ടേ
നാട്ടിലെപ്പെണ്ണുങ്ങൾ, പൈതങ്ങ,ളുത്സാഹ –
ച്ചാർത്തിതാ കൂടെയുണ്ടേ.
ആന വരുന്നേ, ആനവരുന്നേ
അമ്പാരിയുണ്ടേ
ആനപ്പുറത്തൊരു ദേവനുമു,ണ്ടത്
ഞാനാണ് ,ഞാൻ, ഞാൻ, ഞാൻ!
മേളപ്പെരുക്കവുമാർത്തുവിളികളു –
മെന്റെയോങ്കാരമല്ലോ.
ആനയും ദേവനും ഞാനുമുലകവു -
മൊന്നുതാ,നുത്സവം താൻ.
ഉത്സമേളം തിമിർത്തതിൽ മൂവുല –
കൊക്കെയും നർത്തനമായ്;
ആന വരുന്നേ, ആനവരുന്നേ
അമ്പാരിയുണ്ടേ.

തീവെട്ടിത്തീ പടർന്നാക്രാന്തചിത്തനായ്
ആനയുലഞ്ഞുവല്ലോ;

ആനയിടഞ്ഞല്ലോ, ചിന്നംവിളിയിൽ
കോവിൽ വിറകൊള്ളുന്നേ
കോലും കൊമ്പും തീവെട്ടിയുമായി –
ട്ടാളുകളോടുന്നേ
ഇടംകാലടിയിൽപ്പിടഞ്ഞ പാപ്പാന്റെ
വിളിപോലും പൊങ്ങീല്ല,
വലംകാലടിയിലമർന്ന പൂജാരിയെ
ഭഗവാനും കണ്ടില്ല,
കൊമ്പിൽക്കോർത്ത ജഡവുമായ് വമ്പൻ
അമ്പലം ചുറ്റുന്നേ
ആനയിടഞ്ഞിട്ടാളുമെതിച്ചി –
ട്ടാകെയും ചോരക്കളം.
നാട്ടിലെപ്പെണ്ണുങ്ങൾ, പൈതങ്ങൾ, പൂരുഷ –
രാർത്തലച്ചോടുന്നേ
നാട്ടുകൂട്ടങ്ങളും ഭൂതഗണങ്ങളു –
മൊപ്പാരം കൂട്ടുന്നേ
ആന വരുന്നേ, ആനവരുന്നേ
നാട് മുടിഞ്ഞുവല്ലോ
ആനയും ദേവനും ഞാനുമോങ്കാരവും
നാലായ്ത്തെറിച്ചുവല്ലോ
നാടിന്റെ മിഥ്യയിൽ കാടിന്റെ സത്യങ്ങൾ
വീണുചിതറുമ്പോൾ
ആനയെയാനയായ്, കാടിനെ കാടായി
നാടിനെ നാടായി,
നമ്മളെ നമ്മളായ്ക്കാണുമോങ്കാരമായ്
ചിന്നം വിളിയുയർന്നൂ.

No comments:

Post a Comment