കുരുതിക്ക് ആളാരെന്നറിക
കതിര് പൂട്ടിയോ കതിരവൻ? നാളെ-
ക്കുരുതിക്കാളാരെന്നറിക സഞ്ജയാ,
അറിവുമാഴവുമഴിയുമീ രണ-
നിണമൊഴുക്കിനെന്നറുതി? ചൊല്ലുക.
കൊടിയ ശാപത്താലെരിയും നാടിന്റെ
നിലവിളിയല്ലോ ചെവി നിറയെ,-
ന്നരുമകൾ മക്കൾ, ചുടലച്ചാമ്പലാൽ
കുറി തൊടുന്നവർ , സഹജാതർ ചിന്നും
ചുടുനിണം മാറിൽ കളഭമാക്കുവോർ
കുടൽമാല ചൂടി ഞെളിയുവോർ, പെണ്ണിൻ
സിരകളിൽ ദർപ്പത്തെരുക്കൂത്താടുവോർ,
സിരകളിൽ ക്രൌര്യം പതയുവോർ, മദ-
ലഹരി കുങ്കുമതിലകമാക്കുവോർ
അവരെന്തുചെയ്വൂ സമരഭൂവിൽ? ഈ
പുതിയ സോദരപ്പകയാളും പോരിൽ?
പറക സഞ്ജയാ, മിഴികളിൽ കരി-
മഷിയൊഴിച്ചൊരീ പകലുകൾ, കാളും
പകതന്നഗ്നിയിൽ ജ്വലിച്ചുരുകുമീ-
യിരവുകൾ, നാവും നഖവും നീട്ടി നാ-
ടലയും ക്രൌര്യങ്ങൾ, ഇരവിൻ മേലാപ്പിൽ
തലകീഴായ് തൂങ്ങും കരിനാഗങ്ങൾ,
പാഴിടിയും കോടക്കാർനിരകളും മൂടും
ജനപദങ്ങൾ, തന്നനുജനെച്ചതി
ക്കുഴിയിലാഴ്ത്തുവാനിരവിലും പക-
ലൊളിയിലും വെള്ളച്ചിരി തൂകി ക്രൌര്യ-
നഖരം കൂർപ്പിക്കും നഗരികൾ, എങ്ങെൻ
നിനവുകൾ, കർമ്മപരിപാകങ്ങൾ,
ഞാനെവിടൊളിപ്പിച്ചീപ്പകയാളും പോരിൻ
കഥകൾ കേൾക്കേണ്ടൂ, പറക സഞ്ജയാ….
കതിരുപൂട്ടിയോ കതിരവൻ? രാവിൽ
പടകുടീരങ്ങളെരിഞ്ഞുതീരുന്നോ?
ഒരമ്മ നൊന്തുപെറ്റവർ തമ്മിൽക്കുത്തി-
ക്കുടലെടുത്തവരണിയുന്നോ മാറിൽ?
എരിയുമഗ്നിയിൽ നഗരപർവങ്ങ-
ളുരുകി വീഴുന്നോ? ചുടലയായ് പേറ്റു-
പുരയെരിയുന്നോ? ശരണമറ്റവർ,
കിടാങ്ങൾ, പെണ്ണുങ്ങ,ളബ,ലരാർത്തന്മാ-
രലറിക്കേണോടിത്തിരയുന്നോ ചുറ്റും?
ജനമൊഴിഞ്ഞൊരീ ജനപദത്തിൽ
നാമിനിയാരെച്ചൊല്ലിക്കരയണം
നാളെ?
കുരുതിക്കാളില്ലെന്നറികെ വാതുവ,-
ച്ചവരവർ നെഞ്ചം പിളരണോ നമ്മൾ?
*
സഞ്ജയന്‍ മൌനമവലംബിക്കുന്നു
ReplyDeleteപറയാനില്ല, പറഞ്ഞിട്ട് കാര്യവുമില്ല
കവിത ഇഷ്ടപ്പെട്ടു.
ReplyDeleteജനമൊഴിഞ്ഞൊരീ ജനപദത്തിൽ
ReplyDeleteനാമിനിയാരെച്ചൊല്ലിക്കരയണം ?